Uncategorized

ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ മരണം: ഭർതൃമാതാവ് നബീസ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: ഓർക്കാട്ടേരിയിൽ കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷബ്‌ന ഗാർഹിക പീഡനത്തെ തുടർന്ന്  ആത്മഹത്യ ചെയ്ത കേസിൽ ഭർതൃമാതാവ് നബീസ പൊലീസ് കസ്റ്റഡിയിൽ. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഷബ്നയുടെ ഭർത്താവിൻ്റെ അമ്മാവനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ വനിതാ കമ്മീഷൻ ഷബ്‌നയുടെ മരണത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്നും ഷബ്‌നയുടെ വീട്ടിൽ എത്തിയ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റവും സ്ത്രീധന നിരോധന വകുപ്പും ചേർത്ത് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് വനിതാ കമ്മീഷന്റെ ആവശ്യം. നിലവിൽ ചേർത്തിരിക്കുന്നത് എളുപ്പം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. നിലവിലെ അന്വേഷണത്തിന്റെ റിപ്പോർട്ടും വനിതാ കമ്മീഷൻ പൊലീസിൽ നിന്ന് തേടിയിരുന്നു.

അതേസമയം ഷബ്നയുടെ മരണത്തില്‍ നേരത്തെ ഭര്‍തൃമാതാവ് നബീസയുടെ സഹോദരന്‍ ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഷബ്നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. മരിക്കുന്നതിന് മുന്‍പ് ഷബ്ന മൊബൈലില്‍ പകര്‍ത്തിയതായിരുന്നു വീഡിയോ. ഷബ്നയുമായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പത്തുവര്‍ഷം മുമ്പായിരുന്നു ഷബ്നയുടെ വിവാഹം. ഭര്‍ത്തൃവീട്ടില്‍ നിരന്തരം പ്രശ്‌നങ്ങള്‍ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാന്‍ രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഷബ്ന അവിടെത്തന്നെ തുടര്‍ന്നു. പീഡനം അസഹ്യമായതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാന്‍ തീരുമാനിച്ചു. ഇതിനായി വിവാഹ സമയത്ത് നല്‍കിയ 120 പവന്‍ സ്വര്‍ണം തിരിച്ച് വേണമെന്ന് ഷബ്ന ഭര്‍ത്തൃവീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഷബ്ന മരിച്ച ദിവസം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് ഷബ്നയെ മര്‍ദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങളും ബന്ധുക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button