തിരച്ചിൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടെങ്കിലും കടലിൽ കാണാതായ റസാഖിനെ കണ്ടെത്താനായില്ല
നന്തി: വളയില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി കാറ്റിലും മഴയിലും ഇടിമിന്നലിലും പെട്ട് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. കോസ്റ്റ്ഗാര്‍ഡിന്‍റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തിലാണ് ഇപ്പോൾ തിരച്ചില്‍ നടക്കുന്നതെന്ന് തഹസില്‍ദാര്‍ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.
ഇന്നലെ വൈകീട്ടോടെയാണ് മത്സ്യബന്ധനത്തിനായി പോയ തോണി കടലില്‍ കാണാതായത്. രണ്ടുപേരെയായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. അതിലൊരാളായ അഷ്‌റഫിനെ ഇന്നലെ തന്നെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചിരുന്നു.
വിവരം അറിയിച്ചിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇന്ന് രാവിലെ നന്തിയില്‍ ഹൈവേ ഉപരോധിച്ചു. അതുവഴി വന്ന എം എൽ എയേയും തടഞ്ഞുവെച്ചു. ഇന്ന് രാവിലെ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് കോസ്റ്റൽ ഡിപ്പാര്‍ട്ട്‌മെന്റ് പ്രദേശത്ത് എത്തിയത്. തിരച്ചിലിനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് തഹസില്‍ദാരുടെ ഉറപ്പ് പ്രകാരം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. തിരച്ചിൽ പുരോഗമിക്കുമ്പോഴും, പതിനേഴാം മണിക്കൂറിലും റസാഖിനെ കണ്ടെത്താനാവാത്തത് വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്.