വനം വകുപ്പിന്റെ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന ആനക്കൊമ്പുകൾ തീയിട്ട് നശിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ വനം വകുപ്പിന്റെ കീഴിലുള്ള വിവിധ ഗോഡൗണുകളിലെ സ്‌ട്രോങ് റൂമുകളിൽ സുക്ഷിച്ചിരിക്കുന്ന ആനക്കൊമ്പുകൾ തീയിട്ട് നശിപ്പിക്കാൻ തീരുമാനം. ഏതാണ്ട് 100 കിലോയോളം കൊമ്പുകളാണ് നശിപ്പിക്കുക. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകൾ ലേലം ചെയ്ത് വിൽക്കാനോ കൈമാറ്റം ചെയ്യാനോ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് വനം വകുപ്പിന്റെ ശുപാർശക്ക് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.
വന്യജീവികൾ ചത്തതിന് ശേഷം അവയുടെ കൊമ്പ്, തോൽ തുടങ്ങിയവ വനംവകുപ്പിന്റെ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റും. ആനക്കൊമ്പിന് അന്താരാഷ്ട്ര വിപണയിൽ വൻ ഡിമാൻഡ് ഉള്ളതിനാൽ വലിയ സുരക്ഷയിലാണ് ഇവ സൂക്ഷിക്കേണ്ടി വരുന്നത്. ഇരുപത്തിനാല് മണിക്കൂറും കാവലും ആവശ്യമാണ്. ഇങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാൻ വൻ ചിലവും ആൾബലവും ആവശ്യമാണ്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് നശിപ്പിച്ച് കളയാൻ വനം വകുപ്പ് തയാറെടുക്കുന്നത്.
അതിനിടെ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നുള്ള അപേക്ഷ പ്രകാരം ഇരുപത്തിമൂന്ന് ജോഡി ആനക്കൊമ്പുകൾ, ഇരുപത്തിമൂന്ന് ജോഡി മാൻകൊമ്പുകൾ, ഇരുപത് ജോഡി കാട്ടുപോത്തിന്റെ കൊമ്പുകൾ എന്നിവ കൈമാറാനും സർക്കാർ വനം വകുപ്പിന് അനുമതി നൽകി. പ്രദർശനം, രൂപമാറ്റം, കൈമാറ്റം എന്നിവ ഉണ്ടാകരുതെന്ന കർശന ഉപാധിയോടെയാണ് ഇവ കൈമാറുക.