കൊലയ്ക്കു ശേഷം കുട്ടൻ ചോറും കറികളും ഉണ്ടാക്കി, ‘കുഴിയിൽ മണ്ണിടുന്നത് മകൻ കണ്ടു

വെഞ്ഞാറമൂട്∙ രണ്ട് ദിവസമായി കാണാതായ അമ്മയുടെ മൃതദേഹം തൊട്ടടുത്ത ശുചിമുറിയ്ക്കായി എടുത്ത കുഴിയിൽ കിടക്കുന്നുണ്ടെന്നു പ്ലസ്‌വണ്ണിലും ഒൻപതിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ അറിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട സിനിയുടെ മക്കള്‍ നടത്തിയ അന്വേഷണമാണു മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിട്ടുണ്ടെന്നു കണ്ടെത്തുന്നതിേലക്കു നയിച്ചത്.

 

പുല്ലമ്പാറ വാലിക്കുന്ന് വീട്ടിൽ സിനി(34)യെയാണ് ശനിയാഴ്ച ഭർത്താവ് കുട്ടൻ(40) മർദിച്ച് കൊലപ്പെടുത്തിയശേഷം നിർമാണത്തിലിരിക്കുന്ന പുതിയ വീടിനോടു ചേർന്നു ശുചിമുറിക്കായി എടുത്ത കുഴിയിൽ കൊണ്ടിട്ട് മണ്ണിട്ടുമൂടിയത്. സിനി സ്വന്തം വീട്ടിലേക്കു പോയെന്നു കുട്ടന്‍ പറഞ്ഞ നുണ പൊളിഞ്ഞതാണു മക്കള്‍ക്കു സംശയം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്. അച്ഛന്റെ കൈകൊണ്ട് അമ്മ കൊല്ലപ്പെട്ടതോടെ രണ്ട് ആണ്‍കുട്ടികളാണ് ആരോരുമില്ലാത്തവരായി മാറിയത്.
തിങ്കളാഴ്ച തേമ്പാമ്മൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഇളയമകൻ അരവിന്ദിനു(14) വാർഷിക പരീക്ഷയായിരുന്നു. അമ്മയെ കാണാതായ സങ്കടത്തിലായിരുന്നെങ്കിലും വൈകുന്നേരം തിരിച്ചെത്തുമെന്നായിരുന്നു മക്കളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ആദ്യപരീക്ഷയായ മലയാളം അരവിന്ദ് എഴുതുകയും ചെയ്തു. അമ്മ അന്ന് മടങ്ങിയെത്തിയില്ലെങ്കിലും തൊട്ടടുത്ത് മരിച്ചു കിടക്കുന്നതായി അവൻ അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ചയും അമ്മയെ കാണാതായതോടെ അന്നേ ദിവസം പരീക്ഷയെഴുതാൻ എത്താത്തിനെ തുടർന്ന് ക്ലാസ് ടീച്ചർ സിനിയുടെ ഫോണിലേക്കും വിളിച്ചിരുന്നു.
സിനിയും കുട്ടനും താമസിക്കുന്ന പണി പൂര്‍ത്തിയാകാത്ത ചെറിയ വീട്ടിലായതിനാല്‍ മക്കളായ അനന്തുവും അരവിന്ദും രാത്രി കഴിയുന്നത് സമീപത്ത് തന്നെയുള്ള ഒരു ബന്ധുവീട്ടിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും ഭക്ഷണം കഴിച്ച ശേഷം ബന്ധുവീട്ടിലേക്കു പോയി. ഞായറാഴ്ച പത്ത് മണിയോടെ വീട്ടിലേക്കു വന്നെങ്കിലും അമ്മയെ കണ്ടില്ല. ഏതാനും കിലോമീറ്റര്‍ അകലെയുള്ള സ്വന്തം വീട്ടിലേക്കു സിനി പോയെന്നാണു കുട്ടന്‍ മക്കളോട് പറഞ്ഞത്. കുട്ടൻ സിനിയെ ആക്രമിക്കുമ്പോൾ കുട്ടികൾ വീട്ടിൽ തന്നെയുണ്ടായിരുന്നു. അക്രമം തടയാൻ ശ്രമിച്ചപ്പോൾ ഇരുവരെയും ആട്ടിയോടിച്ചു. ഞായറാഴ്ച ശുചിമുറിയ്ക്കായി എടുത്ത കുഴിയിൽ അച്ഛൻ മണ്ണിടുന്നത് മുത്തമകൻ അനന്ദു (16) കണ്ടിരുന്നു. കേൾവിക്കുറവും സംസാരിക്കാൻ ബുദ്ധിമുട്ടുമുള്ള അനന്ദു ഇത് ഗൗരവമായി എടുക്കുകയോ ആരോടും പറയുകയും ചെയ്തിരുന്നില്ല.
ഓർമ വച്ചനാൾ മുതൽ സമാധാനം എന്തെന്ന് അനന്ദുവും അരവിന്ദും അറിഞ്ഞിട്ടില്ല. സ്ഥിരം മദ്യപിച്ചെത്തുന്ന അച്ഛൻ അമ്മയെ മർദിക്കുന്നത് കണ്ട് എന്നും നൊമ്പരപ്പെട്ടിരുന്നു ഇവർ. മർദനം തടയാൻ ശ്രമിക്കുമ്പോൾ കുട്ടികളെയും കുട്ടൻ ക്രൂരമായി മർദിക്കുമായിരുന്നു. പതിവായി മർദനമേറ്റിരുന്ന സിനി പിറ്റേദിവസം എന്തെങ്കിലും ആഹാരമുണ്ടാക്കി മക്കളെ കാത്തിരിക്കുന്നതാണ് ഇരുവർക്കും പരിചയമുണ്ടായിരുന്നത്.
കൊലപാതകം നടന്നെന്നു സംശയം തോന്നാതിരിക്കാൻ കുട്ടൻ അടുക്കളയിൽ ചോറും കറികളുമുണ്ടാക്കി വച്ചിരുന്നു. ഞായറാഴ്ച പകല്‍ മുഴുവന്‍  അച്ഛൻ പറഞ്ഞത് വിശ്വസിച്ചിരുന്ന മക്കള്‍ രാത്രിയിലും അമ്മ വരാതായതോടെ തിങ്കളാഴ്ച അമ്മയുടെ വീട്ടിലേക്കു അന്വേഷിച്ച് പോയി. സിനി അവിടെ എത്തിയിട്ടില്ലെന്നു ബോധ്യമായി. ഇതോടെ സംശയം വര്‍ധിച്ചു. ഇതിനിടെ കര്‍ണാടകയിലേക്കു ജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് കുട്ടന്‍ നാടുവിടുകയും ചെയ്തു. ഇതോടെ കുട്ടികള്‍ ബന്ധുക്കളെ വിവരം അറിയിച്ചു.
രക്തക്കറ പുരണ്ട  ചുറ്റികയും വീട്ടിനുള്ളിൽ നിന്നു കണ്ടെത്തി. എട്ടു വർഷം മുൻപ് സിനിയെ ഗുരുതരമായി വെട്ടി പരുക്കേൽപ്പിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് കുട്ടൻ. പിന്നീട് ജയിൽ മോചിതനായി കുറച്ചു കാലം വീണ്ടും ഒരുമിച്ചു താമസിച്ചു. വീട്ടിലും സമീപവാസികൾക്കും ശല്യക്കാരനായ കുട്ടന്റെ ദേഹത്ത് സമീപവാസി ആസിഡ് ഒഴിച്ചു. ഇതിൽ ഗുരുതരമായി പരുക്കേറ്റപ്പോൾ സിനിയാണ്  ശുശ്രൂഷിച്ചത്. പരുക്കു മാറി കുട്ടൻ എഴുന്നേറ്റതോടെ വീണ്ടും ഉപദ്രവം തുടങ്ങിയതായി പറയുന്നു.
ബന്ധുക്കളെത്തി വീടിന്റെ പരിസരത്ത് തിരഞ്ഞപ്പോളാണ് ശുചിമുറിയുടെ കുഴി മൂടിയ നിലയില്‍ കണ്ടത്. മണ്ണുമാറ്റിയതോടെ മൃതദേഹം കാണുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ബെംഗളൂരു ഉള്‍പ്പെടെ പലയിടങ്ങളില്‍ കുട്ടന്‍ ജോലിക്ക് പോയിട്ടുണ്ട്. ഇവിടങ്ങളിലേക്കാണോ ഒളിവില്‍ പോയതെന്ന് കേന്ദ്രീകരിച്ചാണ് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി.വി. ബേബിയുടെയും വെഞ്ഞാറമൂട് സി.ഐ അജയ് ചന്ദ്രന്റെയും നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്.
Comments

COMMENTS

error: Content is protected !!