അംഗപരിമിതനായ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി

ആലപ്പുഴ അംഗപരിമിതനായ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി.  എഴുപുന്ന സ്വദേശിയും ഓട്ടോ ഡ്രൈവറായ ജസ്റ്റിനെയാണ് പോലീസ് മര്‍ദനത്തിനിരയാക്കിയതായി പരാതി ഉയർന്നത്. കുനിച്ചുനിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക ഉപയോഗിച്ച് ഇടിച്ചുവെന്നാണ് ജസ്റ്റിന്‍ പറയുന്നത്.

കുത്തയതോട് സ്റ്റേഷനിലുണ്ടായിരുന്ന രണ്ടു പോലീസുകാര്‍ തന്നെ അക്രമിച്ചു. മുഖത്തടിച്ച പോലീസുകാരനോട് എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോൾ കുനിച്ച് നിര്‍ത്തി മുതുകത്ത് ചുറ്റിക കൊണ്ട് അടിച്ചു. കുറെ കഴിഞ്ഞ  വയ്യാതായപ്പോള്‍ പോലീസ് ആംബുലന്‍സ് വിളിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് ഭീഷണിപ്പെടുത്തി. ഞങ്ങള്‍ ഇടിച്ചതാണെന്ന് ഡോക്ടറോട് പറഞ്ഞാല്‍ നിന്റെ വീട്ടില്‍ കയറി ഇറങ്ങും. ഓട്ടോയില്‍ കഞ്ചാവോ മറ്റോ വെച്ച് പിടികൂടി ഒരിക്കലും രക്ഷപ്പെടാന്‍ പറ്റാത്ത നിലയിലാക്കി കളയുമെന്നും പറഞ്ഞു. ആശുപത്രിയിലെത്തി എക്‌സ്‌റേ എടുത്തപ്പോള്‍ വാരിയെല്ലിന് പൊട്ടലുണ്ടെന്ന് പറഞ്ഞു ജസ്റ്റിന്‍ പ്രതികരിച്ചു.

നിനക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളതെന്നും ഞങ്ങള്‍ രണ്ടുമൂന്ന് തവണ കയറി ഇറങ്ങുമ്പോള്‍ എന്താണ് നാട്ടുകാര്‍ പറയുകയെന്ന് ഓര്‍ക്കണമെന്നും പോലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് ജസ്റ്റിന്റെ ഭാര്യ മഞ്ജുവും പറഞ്ഞു.

നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലാണ് ജസ്റ്റിന്‍. ഇതിനിടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ഇടപെടുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ജസ്റ്റിന്റെ സുഹൃത്തുമായി കുത്തിയതോട് എസ്‌ഐ സംസാരിക്കുന്നതിന്റെ ഫോണ്‍സംഭാഷമാണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം ജസ്റ്റിനെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. ഇയാളില്‍ നിന്ന് കഞ്ചാവ് പിടികൂടിയെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ഒരു കാല് മുറിച്ചുമാറ്റിയ ജസ്റ്റിന്‍ കൃത്രിമ കാലിലാണ് നടക്കുന്നത്.

Comments

COMMENTS

error: Content is protected !!