Uncategorized

അട്ടപ്പാടി മധു കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ 12 പ്രതികളുടെയും ജാമ്യമാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി റദ്ദാക്കിയത്. ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

പ്രതികൾ ഹൈക്കോടതി ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ ഇനി വിസ്തരിക്കാനിക്കുന്ന സാക്ഷികളെ പോലും പ്രതികൾ സ്വാധീനിച്ചിട്ടുണ്ടെന്ന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ  പറഞ്ഞിരുന്നു.

ഇതിന്റെ രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. നിരന്തരമായ കൂറുമാറ്റം സ്വാധീനങ്ങൾക്ക് വഴങ്ങിയണെന്ന് കോടതിക്കും ബോധ്യപ്പെട്ടുവെന്നും കോടതിയിൽ നടക്കുന്നത് എന്താണെന്ന് ജനങ്ങൾ അറിയണമായിരുന്നു,അതുകൊണ്ടാണ് പ്രതികൾക്കെതിരെ ഹർജി നൽകിയതെന്നും സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പറഞ്ഞു.

അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കിയതില്‍ സന്തോഷമുണ്ടെന്ന് മധുവിന്റെ അമ്മ പറഞ്ഞു. തന്നെ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നതായും കേസുമായി മുന്നോട്ട് തന്നെ പോകുമെന്നും മധുവിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘എന്നെ സഹായിച്ച എല്ലാവരോടും വക്കീലന്മാരോടും നന്ദിയുണ്ട്. എനിക്ക് ദൈവമുണ്ട്. കേസുമായി മുന്നോട്ടുതന്നെ പോകും. ഇപ്പോള്‍ സന്തോഷമുണ്ട്. സാക്ഷികള്‍ ഇനി കൂറുമാറില്ലെന്നാണ് കരുതുന്നത്. അന്നൊക്കെ സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തീ കത്തുകയായിരുന്നു മനസില്‍, വെള്ളം പോലും കുടിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഇപ്പോഴാണ് ആശ്വാസമായത്’. മധുവിന്റെ അമ്മ പ്രതികരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button