‘അസാനി’ തീവ്ര ചുഴലിക്കാറ്റായി മാറി ; മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറി. ഒഡീഷ തീരത്ത് നിന്ന് എണ്ണൂറ് കിലോമീറ്റർ അകലെയാണ് അസാനിയുടെ സാന്നിധ്യമുളളത്. ഇത് ചൊവ്വാഴ്ചയോടെ ആന്ധ്ര- ഒഡീഷ തീരത്തെത്തുമെന്നാണ് നിഗമനം. ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുമുണ്ട്.തിങ്കളാഴ്ച ആന്ധ്രയുടെ തീരമേഖലയിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആന്ധ്രയിലും, ബുധൻ, വ്യാഴം ദിവസങ്ങളിൽ ബംഗാളിലും കനത്ത മഴ ലഭിച്ചേക്കും.ചുഴലിക്കാറ്റ് തീവ്രമായതോടെ അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശത്ത് നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു തുടങ്ങി. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ല എന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. എന്നാൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.