കോഴിക്കോട് മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിന്റെ മൊബൈൽ ഐ.ഇ.സി വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു
കോഴിക്കോട് മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിന്റെ മൊബൈൽ ഐ.ഇ.സി വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികളുടേയും ഗർഭിണികളുടേയും രോഗപ്രതിരോധ കുത്തിവെപ്പ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് മിഷൻ ഇന്ദ്രധനുഷ്. മൊബൈൽ ഐ.ഇ.സി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമ്മം സബ് കലക്ടർ വി ചെൽസാസിനി നിർവഹിച്ചു. ജില്ലയിലെ രോഗപ്രതിരോധ കുത്തിവെപ്പ് കുറഞ്ഞ മേഖലകളായ വളയം, കുറ്റ്യാടി, തിരുവള്ളൂർ, നാദാപുരം, കുന്ദമംഗലം, കൊടുവള്ളി എന്നിവ കേന്ദ്രീകരിച്ചാണ് മൊബൈൽ ഐ.ഇ.സി ക്യാമ്പയിൻ.
കുത്തിവെപ്പെടുക്കാൻ വിമുഖത കാണിക്കുന്നവരുടെ ഗൃഹസന്ദർശനം, പൊതുജനങ്ങൾക്കായി അവബോധം, ആളുകളിൽ നേരിട്ടെത്തി മിഷൻ ഇന്ദ്രധനുഷിന്റെ പ്രചരണം, സംശയങ്ങൾ ദൂരീകരിക്കുക, വാക്സിൻ എടുക്കാത്തതിന്റെ കാരണങ്ങൾ കണ്ടെത്തുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ ആർ സി എച്ച് ഓഫീസർ സച്ചിൻ ബാബു, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷാജി സി.കെ, എം. സി എച്ച് ഓഫീസർ പുഷ്പ എം. പി, എൻ. എച്ച്. എം കൺസൽട്ടന്റ് ദിവ്യ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.