എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കീഴരിയൂർ സ്വദേശിക്ക് ആറ് വർഷം കഠിന തടവും, ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും
കീഴരിയൂർ:എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും, ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും. വടക്കുംമുറി കാരക്കുന്നത്ത് വീട്ടിൽ സിറാജ് (47) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യയിൽ ഒരുലക്ഷത്തി അൻപതിനായിരം രൂപ ബാലികക്കു നൽകാനും പിഴ അടച്ചില്ലെങ്കില് പ്രതി ഒരു വർഷം കൂടെ തടവ് ശിക്ഷ അനുഭവിക്കാനും വിധിന്യായത്തിൽ പറയുന്നു.
2021 ൽ ആണ് കേസ് ആസ്പദമായ സംഭവം. ബാലികയുടെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ ആടിനെ മേയ്ക്കാൻ വരുമായിരുന്ന പ്രതി ബാലികയെ അടുത്തേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. വീട്ടിൽ എത്തിയ ബാലിക വിവരം അമ്മയോട് പറയുക ആയിരുന്നു.കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ്ബ് ഇൻസ്‌പെക്ടർ ഹാരോൾഡ് ജോർജ് ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.