എൽദോസ് കുന്നപ്പിള്ളിലിന്റെ അറസ്റ്റ് കോടതി തടഞ്ഞു
ബലാത്സംഗ കേസിലെ പരാതിക്കാരിയായ അധ്യാപികയെ മർദ്ദിച്ചെന്ന കേസിൽ എൽദോസ് കുന്നപ്പിള്ളിലിന്റെ അറസ്റ്റ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി തടഞ്ഞു. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ കേസിലാണ് കോടതിയുടെ നിർദേശം. എൽദോസിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ അന്തിമ ഉത്തരവ് വരുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. എൽദോസിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ അന്തിമവാദം നാളെ നടക്കും. അഭിഭാഷകന്റെ ഓഫീസിൽ വച്ച് എൽദോസ് മർദ്ദിച്ചെന്ന മജിസ്ട്രേട്ട് കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. കേസിൽ പരാതിക്കാരിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി എൽദോസ് ജില്ലാ കോടതിയെ സമീപിച്ചത്.
അതിനിടെ, എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ ആരോപണങ്ങളുമായി പരാതിക്കാരി കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തിയിരുന്നു. കേസിൽ നിന്ന് പിൻമാറണമെന്നും മൊഴി നൽകരുതെന്നും ഇപ്പോഴും ആവശ്യപ്പെടുന്നതായാണ് പരാതിക്കാരി പറഞ്ഞത്. കോൺഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയക്കുന്നുവെന്നും പരാതിക്കാരി ആരോപിച്ചു. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് എൽദോസ് കുന്നപ്പിള്ളിയെ കഴിഞ്ഞ ദിവസം ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന് ശേഷം എംഎൽഎയെ കോവളത്ത് എത്തിച്ച് സൂയിസൈഡ് പോയിന്റിലും ഗസ്റ്റ് ഹൗസിലും തെളിവെടുപ്പ് നടത്തി.