എ.കെ.ജി തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു; ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്നും കെ.ആര്‍ ഗൗരിയമ്മ

ആലപ്പുഴ: എ.കെ.ജി തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. മരിക്കുന്നത് വരെ എ.കെ.ജിക്ക് തന്നെ ഇഷ്ടമായിരുന്നു എന്നും ഗൗരിയമ്മ  പറഞ്ഞു.
‘വിവാഹബന്ധം പോലും പ്രസ്ഥാനത്തിന് വേണ്ടിയെന്ന നിലപാടായിരുന്നു എ.കെ.ജിയുടേത്. അങ്ങനെയാണ് അദ്ദേഹം എന്നോട് വിവാഹാലോചന നടത്തിയത്’- ഗൗരിയമ്മ പറഞ്ഞു.
‘ഒരിക്കല്‍ ഇവിടെ അസുഖമായി കിടക്കുമ്പോള്‍ എ.കെ.ജി സുശീലയോട് എന്നെ വന്നുകാണാന്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞപ്പോള്‍ സുശീലയും എ.കെ.ജിയും കൂടി എന്നെ കാണാന്‍ വന്നപ്പോഴാണ് സുശീല മുന്‍പ് വന്നില്ലെന്ന് എ.കെ.ജി അറിഞ്ഞത്. അദ്ദേഹം സുശീലയെ വഴക്ക് പറഞ്ഞു’ ഗൗരിയമ്മ പറയുന്നു.
‘ഒരു ദിവസം ചങ്ങമ്പുഴ അടുത്തുവന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് എന്നു പറഞ്ഞു. പറ്റില്ലെന്നായിരുന്നു എന്റെ മറുപടി. എനിക്ക് അന്നൊരാളോട് ഇഷ്ടമുണ്ടായിരുന്നു.
ചങ്ങമ്പുഴയുടെ അഭ്യര്‍ത്ഥന നിരസിക്കാന്‍ കാരണം പാലക്കാട്ടുകാരനായ രാജനെന്ന ആളാണ്. പിന്നാലെ നടന്ന രാജനെ ആദ്യം പേടിയായിരുന്നു. കൊളേജില്‍ നിന്ന് മാറിയ ശേഷം രാജനുമായി അകന്നു. പിന്നീട് പാര്‍ട്ടി രൂപികരിക്കുന്ന കാലത്താണ് ഞാന്‍ രാജനെ തിരക്കിയത്. അപ്പോള്‍ അദ്ദേഹം മരിച്ചുവെന്ന് അറിഞ്ഞു’- ഗൗരിയമ്മ പറഞ്ഞു.
ശബരിമലയില്‍ മാത്രമല്ല, കേരളത്തില്‍ പൊതുസ്ഥാപനങ്ങളിലെല്ലാം സ്ത്രീകളെ കയറ്റണമെന്നും ഗൗരിയമ്മ പറഞ്ഞു.
‘ആര്‍ക്കെങ്കിലും തന്റെ വീട്ടില്‍ സത്രീകളെ കയറ്റുന്നത് ഇഷ്ടമല്ലെങ്കില്‍ അവിടെ വേണ്ട. പൊതുസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷനും തുല്യ അവകാശമാണെ’ന്നും ഗൗരിയമ്മ പറഞ്ഞു.
Comments

COMMENTS

error: Content is protected !!