ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍

തിരുവല്ലയില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ പത്തനംതിട്ട മെഡിക്കല്‍ ഓഫിസര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍.

 

തിരുവല്ല പടിഞ്ഞാറെ വെണ്‍പാല ഇരുപത്തിരണ്ടില്‍ രാജനാണ് മരിച്ചത്. തിരുവല്ല ആശുപത്രിയില്‍നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് രാജനെ കൊണ്ടുപോകുന്നതിനിടെ ഓക്സിജന്‍ കിട്ടാതെ മരിച്ചെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെ സിലിണ്ടര്‍ തീര്‍ന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
എന്നാല്‍ ഓക്സിജന്‍ ലഭിക്കാതെയാണ് രാജന്‍ മരിച്ചത് എന്ന ബന്ധുക്കളുടെ പരാതി തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ബിജു ബി നെല്‍സണ്‍ നിഷേധിച്ചു. ഓക്സിജന്‍ ലെവല്‍ 38 ശതമാനം എന്ന ഗുരുതര നിലയിലാണ് രോഗി ആശുപത്രിയിലെത്തിയത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. ബി ടൈപ്പ് ഫുള്‍ സിലിണ്ടര്‍ ഓക്സിജന്‍ സൗകര്യം നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കല്‍ കോളജില്‍ എത്തി 20 മിനിറ്റിന് ശേഷമാണ് മരണപ്പെട്ടതെന്നും സൂപ്രണ്ട് വിശദീകരിച്ചു. ആരോഗ്യവകുപ്പും വിഷയത്തില്‍ ഇടപെട്ടു.
Comments
error: Content is protected !!