കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ
കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിലായി. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിനെയാണ് 966 ഗ്രാം സ്വർണ്ണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടിയത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പക്ഷേ ഇയാൾ തൻറെ പക്കൽ സ്വർണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു. തുടർന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. മെഡിക്കൽ എക്സ്റേ പരിശോധനയിലാണ് ഇയാളുടെ വയറിനകത്ത് 4 കാപ്സ്യൂളുകൾ കണ്ടത്. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും.