സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി
കോഴിക്കോട്: രണ്ടാമത്തെ ലൈംഗികപീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യഹരജി ജില്ല കോടതി ആഗസ്റ്റ് 12ലേക്ക് മാറ്റി. വിശദമായ വാദംകേട്ട ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ്. കൃഷ്ണകുമാർ കേസ് മാറ്റിയത്. കേസിൽ പരാതിക്കാരിക്കുവേണ്ടി പ്രത്യേക അഭിഭാഷകനായി ഹാജരായ അഡ്വ. പി. രാജീവ് പ്രതിക്കെതിരായ കൂടുതൽ തെളിവുകൾ ഹാജരാക്കി. മുൻകൂർ ജാമ്യഹരജിയിൽ തീരുമാനമാവുന്നതുവരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിരുന്നു. സിവിക്കിനെതിരായ ആദ്യ കേസിൽ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ രണ്ട് ആൾജാമ്യം അനുവദിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
പ്രതിക്കായി അഡ്വ. പി.വി. ഹരി, അഡ്വ. എം. സുഷമ എന്നിവർ ഹാജരായി. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞസ്ഥലത്ത് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് സിവിക്കിനെതിരായ രണ്ടാമത്തെ കേസ്. യുവകവയിത്രിയുടെ പരാതിയിലായിരുന്നു ആദ്യകേസ്.