കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിൽ ഇ ഡിയുടെ തുടർ സമൻസുകൾ കോടതി തടഞ്ഞു

കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിൽ  മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർ സമൻസുകൾ അയയ്ക്കുന്നത് ഹൈക്കോടതി തടഞ്ഞു.  സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ റിസർവ് ബാങ്കിന്റെ വിശദീകരണം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കാമെന്നാണ് കോടതി നിലപാട്. ഇതിന് പുറമെ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയതിന് പിറകെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്‌ബിയും ഹൈക്കോടതിയെ സമീപിച്ചത്.

മുൻ ധനകാര്യ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെഎം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവരാണ് എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി നൽകിയത്. ഇഡി സമൻസ് റദ്ദാക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം ആരംഭിച്ചത് 2021 മാർച്ച് മാസത്തിലായിരുന്നു. രണ്ട് പരാതികളിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ഫെമ നിയമ ലംഘനം ഉണ്ടായെന്നും 2019 ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമായിരുന്നു പരാതി.

Comments

COMMENTS

error: Content is protected !!