കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. രാഗേഷിൻ്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ അധ്യാപക നിയമനം ചട്ടവിരുദ്ധമെന്ന പരാതിയിലാണ് ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് അടിയന്തരമായി വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
യുജിസി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപക പരിചയമില്ലാത്ത പ്രിയാ വര്‍ഗീസിന് ചട്ടം ലംഘിച്ച് കണ്ണൂര്‍ സര്‍വകലാശാലാ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമനം നല്‍കിയെന്നാണ് പരാതി.
സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് വി സിയോട് വിശദീകരണം തേടിയിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 27നാണ് പ്രിയ വര്‍ഗീസ് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിതയാകുന്നത്. മതിയായ യോഗ്യത ഇല്ലാതെയാണ് പ്രിയയുടെ നിയമനമെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ നിയമോപദേശം തേടിയ ശേഷമായിരുന്നു സര്‍വകലാശാല സിന്‍ഡിക്കറ്റ് നിയമനത്തിന് അംഗീകാരം നല്‍കിയത്.