കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.  ഓര്‍ത്തോ വിഭാഗം ഡോക്ടറായ ഷെറിന്‍ ഐസക്കാണ്  അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്ക് പണം വാങ്ങിയത്.

അപകടത്തില്‍ പരിക്കേറ്റ യുവതിയെ കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചിരുന്നു. കൈയിന്റെ എല്ലില്‍ പൊട്ടലുണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍ ഡോക്ടര്‍ യുവതിയോട് പല റിപ്പോര്‍ട്ടുകളും കൊണ്ടുവരാനാവശ്യപ്പെട്ടും മറ്റും ശസ്ത്രക്രിയ ദിവസങ്ങള്‍ നീട്ടിക്കൊണ്ടുപോയി. ഒടുക്കം പണം നല്‍കാതെ ശസ്ത്രക്രിയ ചെയ്യില്ല എന്ന നിലയിലെത്തി.

ഇക്കാര്യം യുവതി പൊതുപ്രവര്‍ത്തകനായ തോമസ് എന്നയാളെ അറിയിച്ചു. ഇയാള്‍ വിഷയം തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി.യെയും അറിയിച്ചു. തുടര്‍ന്ന് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളുമായി യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തുകയും 3000 രൂപ കൈമാറുകയും ചെയ്തു. ഉടന്‍തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയില്‍ ഡോക്ടറില്‍നിന്ന് കൈക്കൂലിപ്പണം കണ്ടെത്തി. ഇതോടെ ഷെറിന്‍ ഐസക്കിനെ അറസ്റ്റുചെയ്യുകയായിരുന്നു.

തുടർന്ന് ഷെറി ഐസക്കിന്റെ വീട്ടിലും വിജിലൻസ്‌ പരിശോധന നടത്തി. വീട്ടിൽ ഒളിപ്പിച്ച് ചാക്കിൽകെട്ടി വച്ച  നിലയിൽ കണ്ടെത്തിയ ലക്ഷക്കണക്കിന്‌ രൂപയും വിജിലൻസ്‌ പിടികൂടി. തുക എണ്ണിത്തിട്ടപ്പെടുത്തുകയാണ്. മുളങ്കുന്നത്തുകാവ് കിലയ്‌ക്ക് സമീപം ഹരിതനഗറിലെ വീട്ടിലാണ് പരിശോധന നടത്തിയത്‌. രേഖകളനുസരിച്ചുള്ള തുകയാണോയെന്നതടക്കം പരിശോധിക്കുന്നുണ്ട്‌.

Comments

COMMENTS

error: Content is protected !!