കൊട്ടാരക്കരയില്‍ യുവ അഭിഭാഷകന് വെടിയേറ്റു
കൊട്ടാരക്കരയില്‍ യുവ അഭിഭാഷകന് വെടിയേറ്റു. പുലമണ്‍ സ്വദേശി മുകേഷി(34)നാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് സംഭവം. തോളെല്ലില്‍ വെടിയേറ്റ അഭിഭാഷകന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
മുകേഷിന്റെ സുഹൃത്തും അയൽക്കാരനുമായ പ്രൈം അലക്സ് എന്ന ആളാണ് എയർഗൺ ഉപയോഗിച്ച് വെടി ഉതിർത്തത് . ഇയാളും മുകേഷും തമ്മിൽ കുറച്ചുനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്ന് പൊലീസ് പറയുന്നു. എയർഗൺ ഉപയോഗിച്ചുള്ള വെടിവെയ്പിൽ മുകേഷിന്റെ തോളിനാണ് പരിക്കേറ്റത് . പരിക്ക് ഗുരുതരമല്ല.പ്രൈം അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇയാള്‍ക്കൊപ്പം സംഭവസമയം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത ശേഷം പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അയല്‍വാസിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം അഭിഭാഷകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് പിടിയിലായ പ്രൈം അലക്‌സ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നു പരിക്കേറ്റ മുകേഷിന്റെ അമ്മ കനകമ്മ. മുകേഷിന്റെ അച്ഛനെ നേരത്തെ ഇയാൾ ഹെൽമറ്റ് കൊണ്ട് തലക്ക് അടിച്ചു പരിക്കേല്പിച്ചിരുന്നു. തർക്കത്തിന്റെ പേരിൽ മാസങ്ങൾക്ക് മുമ്പ് പ്രൈം മുകേഷിന്റെ വീട് അടിച്ചു തകർത്തു. മുകേഷിനെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി മുകേഷിന്റെ അമ്മ പറഞ്ഞു
ഇന്നലെ രാത്രിയാണ് പ്രൈം അലക്സ് അഭിഭാഷകനായ മുകേഷിനെ വെടിവെച്ചത് . തോളിന് പരിക്കേറ്റ മുകേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.പ്രൈം അലക്സ് പൊലീസ് കസ്റ്റഡിയിലുണ്ട് .