കോഴിക്കോട്ടെ മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം

കോഴിക്കോട്: കോഴിക്കോട്ടെ മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാപ്രേരണ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണസംഘം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഷഹാനയുടെ ഡയറി കുറിപ്പുകളിൽ ഇതിനുള്ള തെളിവുണ്ടെന്നും പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. ഷഹാനയെ മാനസികവും ശാരീരികവുമായി സജാദ് പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും വഴക്കുണ്ടാക്കി.

വീട്ടില്‍നിന്ന് കണ്ടെത്തിയ ഷഹനയുടെ ഡയറിയിലെ കുറിപ്പുകളാണ് കേസില്‍ നിര്‍ണായക തെളിവുകളായത്. മെയ് 13ന് ആണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്സിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹാന ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഭർത്താവിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ പൊലീസ് ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ നടത്തിയിരുന്നു. ലഹരി മാഫിയയിലെ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെ ലഹരി വിൽപന നടത്തിയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും വെയിങ് മെഷീനും വാടക വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306) എന്നീ കുറ്റങ്ങൾ ചുമത്തി ചേവായൂർ പൊലീസ് സജാദിനെ അറസ്റ്റ് ചെയ്തത്.

ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസർകോട് ചെറുവത്തുര്‍ തിമിരിയിലാണ്. മരിക്കുന്നതിന് ഒന്നര മാസം മുമ്പാണ്  ഷഹാനയും ഭർത്താവും പറമ്പിൽ ബസാറിൽ വീട് വാടകയ്ക്ക് എടുത്തത്.

Comments

COMMENTS

error: Content is protected !!