കോഴിക്കോട് തീ പിടുത്തം, തീ പിടിച്ചത് ആക്രികടക്കെന്ന പ്രചാരണം തെറ്റ്
കോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂരിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ തീപിടുത്തം ആക്രി കടക്കാണെന്ന പ്രചാരണം തെറ്റാണെന്നും, മറിച്ച് തീ പിടിച്ചത് കഴിഞ്ഞ മഴക്കാലപൂർവ്വ ശുചീകരണം നടന്നപ്പോൾ ശേഖരിച്ച മാലിന്യം നിക്ഷേപിച്ച ഗോഡൗണിനാണെന്നും പ്ലാസ്റ്റിക് റീസൈക്ലിംഗ് ഇൻ്റസ്ട്രിയൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. തെറ്റായ രീതിയിൽ വാർത്ത പ്രചരിപ്പിച്ച് ജനങ്ങളിൽ ആശങ്കയുളവാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കമ്മിറ്റി പറഞ്ഞു.
കഴിഞ്ഞ മഴക്കാലത്ത് കേരളത്തിലുടനീളം നടത്തി ഗുചീകരണത്തിൻ്റെ ഭാഗമായാണ് മാലിന്യം ശേഖരിച്ചത്. ശേഖരിച്ച മാലിന്യം ചില മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങളും, വ്യക്തികളും ടെണ്ടർ വിളിച്ച് ഈ മാലിന്യം സംസ്കരിക്കാനായി കൊണ്ടുപോയിരുന്നു. അത്തരത്തിലാണ് ചെറുവണ്ണൂരിലെ ഗോഡൗണിലും മാലിന്യം നിറക്കപ്പെട്ടത്. മാസങ്ങൾ കഴിഞ്ഞിട്ടും ഈ മാലിന്യം നീക്കാൻ ഗോഡൗണിൽ മാലിന്യം കൊണ്ടിട്ടവർ തയ്യാറാവാത്തതാണ് തീപിടുത്തത്തിന് കാരണമായത്.
എന്നാൽ, ദൈനം ദിനം പ്ലാസ്റ്റിക് മാലിന്യം കയറ്റിറക്ക് നടത്തുന്ന ആക്രിക്കടക്കാണ് തീ പിടിച്ചതെന്നാണ് ചില വാർത്താ മാധ്യമങ്ങളും മറ്റും പ്രചരിപ്പിച്ചത്. കൃത്യമായ രീതിയിൽ പ്ലാസ്റ്റിക് മാലിന്യം റീസൈക്ലിംഗ് ചെയ്യുന്ന രീതിയാണ് സ്ക്രാപ്പ് മേഖലയിൽ നടക്കുന്നത്. ഒരു മാസം പോയിട്ട് ഒരാഴ്ച പോലും ഇത്തരം സ്ക്രാപ്പ് സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് കെട്ടിക്കിടക്കാറില്ലെന്നും, ഇത്തരം പ്രചാരണം ജനങ്ങൾക്കിടയിൽ സ്ക്രാപ്പ് മേഖലയെ തെറ്റിദ്ധരിപ്പിക്കപ്പെടുമെന്നും കമ്മിറ്റി യോഗം വിലയിരുത്തി.
Comments