കോഴിക്കോട് ബംഗാള്‍സ്വദേശി സാബക്കിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍

കോഴിക്കോട്  ബംഗാള്‍ സ്വദേശിയായ സാബക്കി(30)ന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി അര്‍ജുനെ വെള്ളിയാഴ്ച ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. ടൗണ്‍ എസ്ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി.

പുഷ്പ ജങ്ഷനിലെ തുണിക്കടയില്‍ ജോലിചെയ്തിരുന്ന സാബക്കിനെ 12-ന് തിങ്കളാഴ്ച രാവിലെയാണ് ആനിഹാള്‍ റോഡിലെ പ്‌ളാസ്റ്റിക് കുപ്പി നിര്‍മാണസ്ഥാപനത്തിന്റെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്ന പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
സ്വവര്‍ഗാനുരാഗിയായ സാബക്ക് പ്രതിയായ അര്‍ജുനും ആനിഹാള്‍ റോഡിലെ പറമ്പിലെത്തി. അവിടെവെച്ച് അര്‍ജുന്‍ സാബക്കിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം പേഴ്‌സുമായി കടന്നുകളയുകയായിരുന്നു. സാബക്കുമായി അവസാനം സംസാരിച്ചത് അര്‍ജുനാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി മനസ്സിലായതിനെത്തുടര്‍ന്ന് പോലീസ് സംഘം പിന്തുടര്‍ന്നെത്തി പിടികൂടുകയായിരുന്നു.
Comments

COMMENTS

error: Content is protected !!