ജില്ലയില്‍ 2,34814 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുളളിമരുന്ന് നല്‍കും

കോഴിക്കോട്‌: ജില്ലയില്‍ പോളിയോ തുളളിമരുന്ന് വിതരണത്തിനുളള എല്ലാ ഒരുക്കങ്ങളും പുര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. ജയശ്രീ. വി. അറിയിച്ചു.  അഞ്ച് വയസ്സില്‍ താഴെയുളള   2,34,814    കുട്ടികള്‍ക്ക്  ജനുവരി 31 ന്  പള്‍സ് പോളിയോ തുളളിമരുന്ന് നല്‍കും. ജില്ലയില്‍  16   ആരോഗ്യബ്ലോക്കുകളിലായി 2073  തുളളിമരുന്ന് വിതരണ ബൂത്തുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.  യാത്രക്കാരുടെയും മറ്റും സൗകര്യം കണക്കിലെടുത്ത് ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേസ്റ്റേഷനുകളിലും   ആളുകള്‍ എത്തിച്ചേരുന്ന മറ്റു പ്രധാന സ്ഥലങ്ങളിലും  57   ബൂത്തുകള്‍ കൂടി സജ്ജീകരിച്ചിട്ടുണ്ട്.  രാവിലെ 8 മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തുളളിമരുന്ന് വിതരണം നല്‍കുന്നത്.

വീട്ടില്‍ ആരെങ്കിലും ക്വാറന്‍ന്റൈനില്‍ ഉണ്ടെങ്കില്‍ ക്വാറന്‍ന്റൈന്‍ കാലാവധി അവസാനിച്ചതിന് ശേഷം മാത്രമേ കുഞ്ഞിന് തുളളിമരുന്ന് നല്‍കേണ്ടതുളളൂ.  വീട്ടിലെ ഏതെങ്കിലും അംഗം കോവിഡ് പോസീറ്റീവ് ആണെങ്കില്‍ അയാളുടെ പരിശോധനാഫലം നെഗറ്റീവായി 14 ദിവസം കഴിഞ്ഞതിനു ശേഷം മാത്രമേ കുട്ടികള്‍ക്ക് തുളളി മരുന്ന് നല്‍കേണ്ടതുളളൂ.  കുട്ടി കോവിഡ് പോസിറ്റീവ് ആണെങ്കില്‍ ഫലം നെഗറ്റീവായി 28 ദിവസം കഴിഞ്ഞതിനു ശേഷം  തുളളി മരുന്ന്  നല്‍കണം.  കണ്ടൈന്‍മെന്റ് സോണിലുളളവര്‍ കണ്ടൈന്‍മെന്റ് അവസാനിച്ചതിനു ശേഷം മാത്രമേ കുട്ടികളെ തുളളിമരുന്ന് നല്‍കാന്‍ കൊണ്ടുവരേണ്ടതുളളൂ.  ഓരോ ബൂത്തിലും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കും ഓരോ കുഞ്ഞിനും തുളളി മരുന്ന് നല്‍കുക.   കുട്ടിയുടെ കൂടെ മാസ്‌ക് ധരിച്ച ഒരാള്‍ മാത്രമേ ബൂത്തിലേക്ക് പ്രവേശിക്കാവൂ.  സാമൂഹ്യ അകലം പാലിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, മാസ്‌ക് ധരിക്കുക എന്നീ കോവിഡ് മാനദണ്ഡങ്ങള്‍ ബൂത്തില്‍ കര്‍ശനമായി പാലിക്കണം. .  പോളിയോ രോഗത്തില്‍ നിന്നും സംരക്ഷണം ലഭിക്കാന്‍ അഞ്ചു വയസ്സിനു താഴെയുളള മുഴുവന്‍ കുട്ടികള്‍ക്കും രണ്ട് തുളളി പോളിയോ തുളളിമരുന്ന് വീതം കിട്ടിയെന്ന് ഓരോ രക്ഷിതാവും ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

Comments

COMMENTS

error: Content is protected !!