ജ്വല്ലറി തട്ടിപ്പ് സമരത്തിന് നേരെ ആക്രമണം

21 ദിവസമായി  നിക്ഷേപം  നടത്തിയവരുടെ പണവും സ്വർണവും തിരിച്ചു  നൽകണമെന്നാവശ്യപ്പെട്ട്  കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടന്നുവരുന്ന സമരത്തിന് നേരെ  കുളങ്ങരത്താഴയിൽ ഗുണ്ടാ ആക്രമണം. സമാധാനപരമായി  പ്രതിഷേധം നടത്തിയിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകൾക്ക് നേരെയാണ്  ആക്രമണം ഉണ്ടായത്. പ്രകടനക്കാർക്കു  നേരെ വണ്ടി കയറ്റാൻ ശ്രമിക്കുകയും അവിടെയുണ്ടായിരുന്ന വരെ  അസഭ്യം പറഞ്ഞുകൊണ്ട് മർദിക്കുകയും  ചെയ്തെന്നാണു പരാതി.

അക്രമത്തിൽ പരുക്കേറ്റ അഷീറ നരിക്കൂട്ടുംചാൽ, അമ്മദ് ചെക്യാട് എന്നിവരെ  കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടർന്ന് ആക്‌ഷൻ കമ്മിറ്റിയുടെയും സർവകക്ഷി രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തിൽ  പ്രതിഷേധ പ്രകടനം നടന്നു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  ആക്​ഷൻ കമ്മിറ്റി പ്രവർത്തകർ കുളങ്ങരത്താഴയിൽ റോഡ് ഉപരോധിച്ചു. പ്രതികളെ  അറസ്റ്റ് ചെയ്യുമെന്ന് കുറ്റ്യാടി പൊലീസ് ഇൻസ്പെക്ടർ ടി.പി.ഫർഷാദ്  ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്.

സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ,മുൻ എംഎൽഎ കെ.കെ.ലതിക, കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ,മണ്ഡലം  കോൺഗ്രസ് പ്രസിഡന്റ്  ശ്രീജേഷ് ഊരത്ത്,പി.കെ.സുരേഷ്,ഇ,എം. അസ്ഹർ  മുസ് ലിം  ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്  അഹമ്മദ് പുന്നക്കൽ, പഞ്ചായത്ത് പ്രസിഡന്റ്  ഒ.ടി.നഫീസ,കുന്നുമ്മൽ  ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് കെ.പി.ചന്ദ്രി എന്നിവർ സമര പന്തലിലും  പരുക്കേറ്റവരെ ആശുപത്രിയിലും സന്ദർശിച്ചു. സർവ കക്ഷി നേതൃത്വത്തിൽ 27ന് അഞ്ച് മണിക്ക് കുളങ്ങരത്താഴ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു.

Comments

COMMENTS

error: Content is protected !!