ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു

15 വര്‍ഷത്തെ ബിജെപിയുടെ ഭരണം അവസാനിപ്പിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. 135 സീറ്റുകള്‍ നേടിയാണ് എഎപി ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണത്തിലെത്തുന്നത്. 101 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. കോണ്‍ഗ്രസ് വെറും 10 സീറ്റിലൊതുങ്ങി. ഔദ്യോഗികമായി അന്തിമ ഫലം പ്രഖ്യാപിച്ചിട്ടില്ല.


250 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 126 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 15 വര്‍ഷമായി തുടര്‍ച്ചയായി ബിജെപിയാണ് ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. 2017 ല്‍ നടന്ന അവസാന തിരഞ്ഞെടുപ്പില്‍ ബിജെപി 181 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ എഎപി 48 വാര്‍ഡും കോണ്‍ഗ്രസിന് 27 വാര്‍ഡും നേടിയിരുന്നു.

ഇത്തവണ ബിജെപിക്ക് 67 സീറ്റുകളമാണ് നഷ്ടമായത്. എഎപി 91 സീറ്റുകള്‍ അധികമായി നേടി. കോണ്‍ഗ്രസിന് 17 സീറ്റുകളാണ് നഷ്ടമായത്. 250 വാര്‍ഡുള്ള കോര്‍പ്പറേഷനിലേക്ക് ഇത്തവണ 1349 സ്ഥാനാര്‍ഥികളായിരുന്നു മത്സരിച്ചത്. ബിജെപിയും ആം ആദ്മിയും മുഴുവന്‍ വാര്‍ഡിലും കോണ്‍ഗ്രസ് 247 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.

1958 ല്‍ സ്ഥാപിതമായ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 2012 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് എന്നിങ്ങനെ മൂന്നായി വിഭജിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മെയില്‍ കോര്‍പ്പറേഷനുകളെ കേന്ദ്ര സര്‍ക്കാര്‍ ലയിപ്പിച്ചിരുന്നു.

Comments
error: Content is protected !!