താനൂർ ബോട്ടപകടത്തിൽ കാണാതായ ഒരു കുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കി
ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് താനൂർ ബോട്ടപകടത്തിൽ കാണാതായ ഒരു കുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കി. കാണാതായവർ ഇനിയും ഉണ്ടോ എന്നും അന്വേഷിക്കും.
നാവികസേനയുടെ ചേതക് ഹെലിക്കോപ്റ്ററടക്കം എത്തിച്ചാണ് തിരച്ചില്‍. ബോട്ടില്‍ 35-ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. 22 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
എൻഡിആർഎഫും അഗ്നിരക്ഷാസേനയുമാണ് തിരച്ചില്‍ നടത്തുന്നത്. നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും സഹായം തേടിയിട്ടുണ്ട്. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കുട്ടികൾ ഉൾപ്പെടാതെ 40 പേർക്ക് ടിക്കറ്റ് നൽകിയെന്നാണ് സൂചന. എന്നാൽ അതിലേറെ പേർ ബോട്ടിൽ ഉണ്ടായിരുന്നെന്നാണ് ദൃക്ഷാക്ഷികൾ പറഞ്ഞത്. അപകടത്തില്‍ മരിച്ച 22 പേരുടെ വിവരങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. ഇതിൽ ഏഴ് കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരിൽ 12 പേർ ഒരു കുടുംബത്തിലേതെന്നാണ് സൂചന. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതില്‍ ഒമ്പത് പേർ ഒരു വീട്ടിലും മൂന്ന് പേർ മറ്റാെരു വീട്ടിലുമാണ് താമസം. പരുക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില അതീവ ഗുരുതമാണ്.