തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി
തൃശൂർ: മഴ മാറിനിന്നതോടെ ആവേശമായി തൃശൂർ പൂരം വെടിക്കെട്ട്. രണ്ട് തവണ മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ടാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ നടന്നത്. ഒരുമണിയോടെ വെടിക്കെട്ട് നടത്താനാണ് തീരുമാനിച്ചതെങ്കിലും മഴ കാരണം ഒരു മണിക്കൂറുകളോളം നീട്ടിവെക്കുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടു മണിയോടെ പാറമേക്കാവിന്റെ വെടിക്കെട്ടാണ് ആദ്യം നടന്നത്. തുടര്‍ന്ന് തിരുവമ്പാടിയുടെ വെടിക്കെട്ട് നടന്നു. തേക്കിന്‍ കാട് മൈതാനത്ത് വച്ചാണ് ഇരുകൂട്ടരും രണ്ടായിരം കിലോ വെടിമരുന്ന് ഉപയോഗിച്ചുള്ള വെടിക്കെട്ട് നടത്തിയത്. അതേസമയം ഉച്ചസമയത്ത് വെടിക്കെട്ട് നടത്തിയതോടെ വെടിക്കെട്ടിന്റെ ആകാശക്കാഴ്ചകള്‍ പൂരപ്രേമികള്‍ക്ക് നഷ്ടമായി.
വെടിക്കെട്ടിനു മുന്നോടിയായി സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റവന്യു മന്ത്രി കെ.രാജനും കലക്ടറും വെടിക്കെട്ടുപുരകൾ സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി.