തെരുവ് നായ വന്ധ്യംകരണം ആധുനിക സൗകര്യങ്ങളോടെ വട്ടോളി ബസാറിൽ എ ബി സി സെന്റര്‍
തെരുവ് നായ ശല്യം കുറക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വട്ടോളി ബസാര്‍ മൃഗാശുപത്രിക്ക് സമീപം നിര്‍മിച്ച എ.ബി.സി സെന്റര്‍ ഉദ്ഘാടനം ചെയ്തു. 82 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കേന്ദ്രത്തില്‍ ആധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേ വിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത പദ്ധതിയാണ് അനിമല്‍ ബര്‍ത്ത് കണ്ട്രോള് പ്രോഗ്രാം. ഈ രംഗത്ത് പ്രായോഗിക പദ്ധതിയ്ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഒരു കേന്ദ്രീകൃത എ.ബി.സി സെന്റര്‍ എന്ന നിലയിലാണ് പനങ്ങാട് പഞ്ചായത്തിലെ വട്ടോളി ബസാറില്‍ കേന്ദ്രം ആരംഭിച്ചിട്ടുള്ളത് .
പദ്ധതിയുടെ നടത്തിപ്പിലേക്കായി നാല് ഓപ്പറേഷന് ടേബിളുകളോടുകൂടിയ ഒരു ഓപ്പറേഷന് തീയേറ്റര്‍, പ്രീ ആന്റ് പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ യൂണിറ്റുകള്‍, സി.സി.ടി.വി നിരീക്ഷണ സംവിധനം, ഓഫീസ് റൂം, സ്റ്റോര്‍ റൂം, ശസ്ത്രക്രിയ ഉപകരണങ്ങളുടെ അണുനശീകരണ സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. നാല് ഡോക്ടര്‍മാര്‍, നാല് ഓപ്പറേഷന് തിയേറ്റര്‍ സഹായികള്‍, രണ്ട് ഡോഗ് ഹാന്റിലേസ്, നാല് ഡോഗ് ക്യാച്ചേസ്, ശുചീകരണ പ്രവത്തകര്‍ എന്നിവരെ താല്ക്കാലികാടിസ്ഥാനത്തില് നിയമിച്ചിട്ടുണ്ട്.
തെരുവുനായ്ക്കളെ എ.ബി.സി. സെന്ററിലെത്തിച്ച് വന്ധ്യംകരിക്കാനുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സെന്ററിന്റെ പ്രവര്‍ത്തനം ഡിസംബര്‍ ഒന്നിന് ആരംഭിച്ചിരുന്നു. ഇതുവരെ 17 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. ഒരു തെരുവുനായയ്ക്ക് 300 രൂപ നിരക്കില്‍ കേന്ദ്രത്തില്‍ എത്തിക്കാനാണ് കരാര്‍ നല്‍കിയത്.
തെരുവ് നായകളെ പിടികൂടി വന്ധ്യംകരണ നടത്തിയശേഷം ആണ് നായകളെ നാല് ദിവസവും, പെണ് നായകളെ അഞ്ച് ദിവസവും നീരീക്ഷണത്തില്‍ വെച്ച് അവയെ പിടിച്ച സ്ഥലത്ത്തന്നെ കൊണ്ടുവിടുന്നതാണ് പദ്ധതി.
ജില്ലയിലെ 70 പഞ്ചായത്തുകള്‍ 1 ലക്ഷം രൂപ വീതവും, ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും ഈ വര്‍ഷം പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് വടകര, കായക്കൊടി എന്നിവിടങ്ങളില്‍ ഉടന്‍ തന്നെ എ.ബി.സി സെന്ററുകള്‍ ആരംഭിക്കും.
പദ്ധതിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് മേധാവി ചെയര്‍മാനായും, ആരോഗ്യ വകുപ്പ് , മൃഗസംരക്ഷണ വകുപ്പ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍, വെറ്ററിനറി ഡോക്ടര്‍, മൃഗസംരക്ഷണ സംഘടനയിലുള്ളവര്‍ എന്നിവരടങ്ങുന്ന ഒരു മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.