നേന്ത്രപ്പഴം വില കുതിച്ചുയരുന്നു
ഇറക്കുമതി കുറഞ്ഞതോടെ നേന്ത്രപ്പഴം വില കുതിച്ചുയരുന്നു. കിലോയ്ക്ക് 50 രൂപയായിരുന്നത് പെട്ടെന്നാണ് 60ലേക്കും 70 ലേക്കും എത്തി നിൽക്കുന്നത്. ഓരോ ദിവസങ്ങൾ പിന്നിടുമ്പോഴും വിപണിയിൽ പഴങ്ങൾക്ക് ഒന്നുമുതൽ പത്തു രൂപ വരെയാണ് വില വർധിക്കുന്നത്. ഇങ്ങിനെ പോയാൽസെഞ്ചുറി അടിക്കുമെന്ന രീതിയിലാണ് വിലയുടെ കുതിപ്പ്.
നിലവിൽ നേന്ത്രപ്പഴം വയനാട്ടിൽനിന്നും മറ്റുള്ളവ തമിഴ്നാട്ടിലെ മേട്ടുപ്പാളയം, പുതുക്കോട്ടൈ എന്നിവിടങ്ങളിൽനിന്നുമാണ് കൂടുതലായും ജില്ലയിലെത്തുന്നത്. മഴ കനത്തതോടെ വെള്ളപ്പൊക്കത്തിൽ ഭൂരിഭാഗം വാഴകൃഷിയും നശിച്ചതോടെ അവിടങ്ങളിൽ നിന്നുള്ള നേത്രപ്പഴത്തിന്റെ വരവ് കുറഞ്ഞു തുടങ്ങിയതാണ് വിലക്കയറ്റത്തിനിടയാക്കിയതെന്നാണ് വ്യാപാരികൾ പറയുന്നത്.
ഇത് മൂലം നമ്മുടെ നാട്ടിൽ പുറങ്ങളിൽ നേന്ത്രപ്പഴത്തിന് ഡിമാന്റ് വർദ്ധിക്കുകയും നേന്ത കായയുടെ വില വർദ്ധനവ് ബേക്കറികളെ ഉൾപെടെയുള്ള കച്ചവടക്കാരെ ബാധിച്ചിരിക്കുകയാണ്. നേന്ത്രക്കായ വറുക്കാനുള്ള ചെലവും കൂടി. ഇങ്ങനെ പോയാൽ ഇനിയും കൂട്ടേണ്ടി വരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
നിലവിലെ സാഹചര്യത്തിൽ ചിപ്സ് വിൽപ്പന വലിയ ലാഭകരമല്ലാത്തതിനാൽ പല ബേക്കറികളും നേന്ത്രക്കായ വറുക്കുന്നത് തന്നെ കുറച്ചിരിക്കുകയാണ്. ജനങ്ങൾക്ക് ഏതെ പ്രിയപ്പെട്ട നാടൻ നേന്ത്രകായകളുടെ ലഭ്യത നന്നേ കുറവാണ്. നാട്ടിൻ പുറങ്ങളിലെ ചില കടകളിൽ സീസണുകളിൽ മാത്രമേ നാടൻ നേന്ത്രക്കുലകൾ ലഭ്യമാകുന്നുള്ളൂ. അതേ സമയം കാലാവസ്ഥ വ്യതിയാനവും വളത്തിന്റെ വില കൂടിയതും കഠിന അധ്വാനവും വാഴക്കൃഷിക്കാരെ ഈ രംഗത്ത് നിന്ന് മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്.