പന്ത്രണ്ട് വയസ്സുകാരി പനിബാധിച്ചു മരിച്ചു. തുടക്കത്തിൽ വേണ്ട ചികിത്സ ലെഭിച്ചില്ലന്ന് ആക്ഷേപം
കൊയിലാണ്ടി: പനിബാധിച്ച 12 വയസ്സുകാരി മരണപ്പെട്ടു. ഉള്ള്യേരി പഞ്ചായത്തിലെ ആനവാതിലിൽ, കൂടത്തിങ്കൽ മീത്തൽ ഷൈജുവിന്റേയും ചൂരക്കാട് മീത്തൽ രേഷ്മയുടേയും മകളായ ഋതുനന്ദയാണ് പനിബാധിച്ച് മരിച്ചത്. തുടക്കത്തിൽ ശരിയായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമായതെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഞായറാഴ്ച കാലത്ത് പനിയെത്തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിച്ച ഋതുനന്ദക്ക് പാരസെറ്റമോൾ ഗുളികകൾ കുറിച്ചു നൽകി വീട്ടിലേക്കയക്കുകയായിരുന്നു എന്നാണ് ആക്ഷേപം.
രാത്രിയോടെ കുട്ടിയുടെ നില ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, തിങ്കളാഴ്ച കാലത്ത് പതിനൊന്നരയോടെ രോഗം കലശലായി മരണപ്പെട്ടു. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ന്യൂമോണിയാ പോലുള്ള എന്തോ ഗുരുതരമായ അസുഖവുമായാണ് പെൺകുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചതെന്നും പനി ഗൗരവമായി കാണാതെ, ആവശ്യമായ പരിശോധനകളോ മരുന്നുകളോ നൽകാതെ തിരിച്ചയച്ചതാണ് പ്രശ്നം ഗുരുതരമാക്കിയെതെന്നും ഇത് കൃത്യമായി അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ഋതുപർണ്ണ ഇരട്ട സഹോദരിയാണ്.