പഴയിടം ഇരട്ടക്കൊലക്കേസ് പ്രതി അരുൺ കുമാറിന് വധശിക്ഷ; രണ്ട് ലക്ഷം പിഴയും
പ്രമാദമായ കോട്ടയം പഴയിടം ഇരട്ടക്കൊലക്കേസിലെ പ്രതിയായ അരുൺ കുമാർ എന്ന അരുൺ ശശിയ്‌ക്ക് വധശിക്ഷ. പ്രതി രണ്ട് ലക്ഷം രൂപ പിഴയുമൊടുക്കണമെന്ന് ശിക്ഷവിധിച്ച കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി2 വിധി പുറപ്പെടുവിച്ചു. സംരക്ഷിക്കേണ്ടയാൾ തന്നെയാണ് ക്രൂരമായ കൊല നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന് പുറമേ മോഷണം, ഭവനഭേദനം എന്നീ വകുപ്പുകളും നിലനിൽക്കുമെന്ന് ജഡ്‌ജി നാസർ ശിക്ഷാവിധിയിൽ പറഞ്ഞു.
2013 ഓഗസ്‌റ്റ് 28ന് രാത്രിയാണ് അരുൺ കുമാർ പഴയിടം തീമ്പനാൽ വീട്ടിൽ തങ്കമ്മയെയും ഭർത്താവായ ഭാസ്‌കൻ നായരെയും കൊലപ്പെടുത്തിയത്. 71 വയസുള്ള ഭാസ്‌കരൻ നായരെയും 68 വയസുള്ള തങ്കമ്മയെയും ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. തങ്കമ്മയുടെ അടുത്ത ബന്ധുവായിരുന്നു അരുൺ കുമാർ.
ദമ്പതികളുടെ മരണകാരണമറിയാൻ സ്ഥാപിച്ച ആക്ഷൻ കൗൺസിലിലും ദമ്പതികളുടെ സംസ്‌കാരത്തിനും അരുൺ സജീവമായിരുന്നു. അതിനാൽ ആദ്യഘട്ടത്തിൽ സംശയിച്ചില്ല. എന്നാൽ ഒരു മാലമോഷണത്തിന് ഇയാളെ പിടികൂടിയതോടെയാണ് സത്യം വെളിയിൽ വന്നത്.
എന്നാൽ വിചാരണഘട്ടത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുൺ കുമാർ പിന്നീട് ചെന്നൈയിൽ നിന്നും പിടിയിലായി. ആഡംബര ജീവിതം നയിക്കാൻ പണത്തിനായാണ് അരുൺ സ്വന്തം ബന്ധുക്കളെത്തന്നെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് അന്വേഷണത്തിൽ വ്യക്തമായി.