പാനൂര്‍ വള്ള്യായിയില്‍ യുവതിയെ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയപ്പകയെന്ന് സംശയം

പട്ടാപ്പകല്‍ വീട്ടില്‍ക്കയറി പാനൂര്‍ വള്ള്യായിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയപ്പകയെന്ന് സംശയം. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയാണ് അതിക്രൂരമായി കൊലപ്പെട്ടത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ യുവാവാണ് പ്രതിയെന്നാണ് സൂചന. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

വിഷ്ണുപ്രിയയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിരന്തരം യുവതിയുമായി ബന്ധപ്പെട്ട യുവാവിനെ പോലീസ് കണ്ടെത്തിയതായാണ് വിവരം. കൊലപാതകത്തിന് പിന്നാലെ പ്രതി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നും വിവരമുണ്ട്. പ്രതിയുടെ പേരു വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ കൊലപാതകം. വിഷ്ണുപ്രിയ വീട്ടില്‍ തനിച്ചാണെന്ന് കൃത്യമായ അറിവോടെയെത്തിയ പ്രതി ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്ത് അറ്റുതൂങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹം. കൈകളില്‍ അടക്കം മാരകമായ മുറിവേറ്റിരുന്നു.

കൊലപാതകം നടന്ന സമയത്ത് വീടിന് സമീപത്ത് ബാഗും തൊപ്പിയും ധരിച്ച് ഒരു യുവാവിനെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അച്ഛമ്മ മരിച്ചതിനാല്‍ പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയായ വിഷ്ണുപ്രിയ കഴിഞ്ഞ നാല് ദിവസമായി അവധിയിലായിരുന്നു. ഇന്ന് വൈകീട്ട് തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

Comments

COMMENTS

error: Content is protected !!