പിങ്ക് പൊലീസിനെതിരെ പട്ടികജാതി കമ്മീഷൻ കേസെടുത്തു
മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പൊതുനിരത്തില്‍ അപമാനിച്ച സംഭവത്തില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ സംസ്ഥാന പട്ടികജാതി-വര്‍ഗ, ഗോത്ര കമ്മിഷൻ കേസെടുത്തു.
പരസ്യവിചാരണയ്ക്ക് ഇരയായ തോന്നയ്ക്കൽ സ്വദേശിയ ജി. ജയചന്ദ്രന്‍ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഇടപെടല്‍. വനിതാ ഉദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്ന് കമ്മിഷന്‍ പ്രാഥമികമായി വിലയിരുത്തി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പൊലീസ് മേധാവി അനിൽകാന്തില്‍നിന്നു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഇന്നലെ നിര്‍ദേശിച്ചിരുന്നു.