പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: ഒളിമ്പ്യന്‍ പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. ഇന്ന് പകൽ 11 മണിയോടെയാണ് സഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന് മുമ്പാകെ ഉഷ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതുകൊണ്ടാണ് ഇത് തെരഞ്ഞെടുത്തതെന്ന് പിടി ഉഷ പറഞ്ഞു. കായികമേഖലക്കായി ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് സത്യപ്രതിജ്ഞക്ക് മുമ്പായി പിടി ഉഷ പറഞ്ഞു.
വിവിധ മേഖലകളില്‍ പ്രശസ്തരായ പിടി ഉഷ ഉള്‍പ്പെടെ നാലുപേരെയാണ് ദക്ഷിണേന്ത്യയില്‍നിന്ന് കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിയാണ് പിടി ഉഷ. ചൊവ്വാഴ്ച ഉഷ പാര്‍ലമെന്റ് മന്ദിരത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ഭര്‍ത്താവ് വി. ശ്രീനിവാസനും ഒപ്പമുണ്ടായിരുന്നു.