KERALA

പ്രധാന നിരത്തുകളിലെ വേഗ പരിധി വ്യക്തമാക്കി പൊലീസ് 

വിവിധ വാഹനങ്ങൾക്ക് പ്രധാന നിരത്തുകളില്‍  അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി പൊലീസ്. അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രധാന നിരത്തുകളിലെ വേഗപരിധി അറിയിച്ചിരിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, പൊതുഗതാഗതത്തിന് ഉപയോഗിക്കാത്തതും ഉപയോഗിക്കുന്നതുമായ ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍, പാസഞ്ചര്‍, ഗുഡ്‌സ് വാഹനങ്ങള്‍ എന്നിവയുടെ വിവിധ പാതകളിലെ വേഗപരിധിയാണ് പട്ടികപ്പെടുത്തിയത്.

നഗരസഭ, മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോ മീറ്ററാണ്. ദേശീയ പാതകളില്‍ കാറുകള്‍ക്ക് 85 കിലോ മീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാം. ഇരു ചക്രവാഹനങ്ങള്‍ക്ക് ദേശീയ പാതയില്‍ 60 കിലോ മീറ്റര്‍ വേഗതയിലേ സഞ്ചരിക്കാന്‍ സാധിക്കൂ. ഓട്ടോറിക്ഷയ്ക്ക് ദേശീയ പാതകളില്‍ പരമാവധി 50 കിലോ മീറ്റര്‍ വേഗതയില്‍ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ.

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും മീഡിയം/ ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍ക്കും മീഡിയം/ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്കും ദേശീയ പാതകളില്‍ പരമാവധി 65 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. എല്ലാ വാഹനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള നിരത്തുകളില്‍ 30 കിലോ മീറ്ററിന് താഴെ മാത്രം വേഗത പാലിക്കണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button