കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് പര്‍ദ്ദ ധരിച്ച്  സംശയാസ്പദമായി കറങ്ങി നടന്ന യുവാവിനെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാന്റില്‍  നിന്നാണ് ഇയാളെ പിടികൂടിയത്.

വയനാട് ജില്ലയിലെ കല്‍പ്പറ്റ പുത്തന്‍ വയല്‍ ഹൗസില്‍ ജനാര്‍ദ്ദനന്റെ മകന്‍ ജിഷ്ണു (28) വാണ് പിടിയിലായത്. എന്തിനാണ് ഇയാള്‍ വേഷം മാറി നടന്നതെന്ന് വ്യക്തമല്ല.

മേപ്പയ്യൂര്‍ കണ്ടമനശാല ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. നേരത്തേ ഇയാള്‍ പനായിലുള്ള ക്ഷേത്രത്തിലായിരുന്നു. രണ്ടര മാസം മുമ്പാണ് കണ്ടമനശാല ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി എത്തിയത്.