ബിന്ദു അമ്മിണി സൂപ്രീംകോടതിയില്‍ അഭിഭാഷകയായി എന്റോൾ ചെയ്തു.
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി സൂപ്രീംകോടതിയില്‍ അഭിഭാഷകയായി എന്റോൾ ചെയ്തു. മുതിർന്ന അഭിഭാഷകൻ മനോജ് സെൽവന്റെ ഓഫിസിൽ ജോയിൻ ചെയ്തു പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ബിന്ദു അമ്മിണി കേരളം വിട്ടുപോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ ഏപ്രിൽ 29ന് പ്രഖ്യാപിച്ചിരുന്നു. പ്രിവിലേജുകളിൽ കഴിയുന്നവർക്കു സുരക്ഷിതമാണ് കേരളമെന്നും തന്നെ പോലെ ഉള്ളവർക്ക് എവിടെ ആയാലും ഒരേ പോലെയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ബിന്ദു അമ്മിണി ഇക്കാര്യം പറഞ്ഞത്.
കേരളത്തിൽ എന്നെ മാറ്റിനിർത്തുന്നതിൽ സർക്കാർ, സി.പി.എം, സി.പി.ഐ, ലിബറൽ സ്പേസിൽ നിൽക്കുന്ന ചിലർ, കോൺഗ്രസ് തുടങ്ങി എല്ലാവരും ഉണ്ട്. പക്ഷേ പുതുതലമുറയിൽ പെട്ടവരുടെ സ്നേഹം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പിന്തുണക്കുന്നവരുടെ സ്നേഹം തിരസ്കരിച്ചിട്ടല്ല ഞാൻ കേരളം വിട്ടത്. ആ സ്നേഹം കൂടെ കൂട്ടിയിട്ടാണ് പോന്നത്. ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ഇടപെടേണ്ട വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു.