ബ്രിട്ടിഷ് രീതിക്ക് അവസാനം; പ്രതീക്ഷകള്‍ ചുവന്ന തുണിയില്‍ പൊതിഞ്ഞു നിര്‍മല

 

ന്യൂഡൽഹി∙ 1970 ൽ ധനമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു വനിത ബജറ്റുമായി പാർലമെന്റിൽ എത്തുന്നത്. ഇന്ന് രാവിലെ ധനമന്ത്രി നിർമലാ സീതാരാമൻ ധനമന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം രാഷ്ട്രപതി ഭവനിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുൻപ് മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ബജറ്റ് അവതരണത്തിനു പുറപ്പെടുന്ന ധനമന്ത്രിമാരുടെ കയ്യിൽ കാണുന്ന ബ്രീഫ്കെയ്സ് മന്ത്രിയുടെ കയ്യിൽ കണ്ടില്ല.

ധനമന്ത്രാലയത്തിന് മുന്നിലുള്ള പതിവ് ഫോട്ടോ സെഷനെത്തിയപ്പോൾ, കയ്യിലുണ്ടായിരുന്നത് ഒരു ചുവന്ന തുണിപ്പൊതി. ആ പൊതിയിലാകട്ടെ, ദേശീയ ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്. റിബൺ കെട്ടി മനോഹരമാക്കിയിട്ടുണ്ട്. ബ്രിട്ടിഷ് കാലഘട്ടം മുതൽ പിന്തുടർന്ന പാരമ്പര്യത്തിനാണ് ധനമന്ത്രി അന്ത്യം കുറിച്ചത്.

രാവിലെ 11ന് പാർലമെന്റിലാണ് ബജറ്റ് അവതരണം. സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ദിശാബോധം നൽകാൻ കേന്ദ്ര ബജറ്റിന് കഴിയുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് പ്രാമുഖ്യം നൽകുമെന്നാണ് പ്രതീക്ഷ.

കാര്‍ഷികമേഖലയ്ക്ക് കുതിപ്പേകാനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ജലക്ഷാമം നേരിടാനും പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. ചെറുകിട വ്യവസായമേഖലയ്ക്കും തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനും നൈപുണ്യവികസനത്തിനും പരിഗണനയുണ്ടാകും. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും കൂടുതല്‍ തുക നീക്കിവെച്ചേക്കും

Comments

COMMENTS

error: Content is protected !!