മനോരോഗ ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടർക്ക് ഇരുപത്തിയാറ് കൊല്ലം തടവ്

മനോരോഗ ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന മണക്കാട് കുര്യാത്തി ടി.എൻ. ആർ.എ 62 തണലിൽ ഡോ. കെ. ഗിരീഷ് കുമാറിന് ഇരുപത്തിയാറ് വർഷം തടവ്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.പൊതുജന പ്രവർത്തകനെന്ന നിലയിൽ കുട്ടിയെ പീഡിപ്പിച്ചതിന്, മാനസിക പ്രശ്നങ്ങൾ ഉള്ള കുട്ടിയെ പീഡിപ്പിച്ചതിന്, ഒന്നിലേറെ തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഒരുമിച്ച് ഏഴ് വര്‍ഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും. കേസിൽ ഗിരീഷ് കുമാർ കുറ്റക്കാരനെന്ന് പ്രത്യേക പോക്‌സോ കോടതി ജഡ്ജി സുദർശൻ ഇന്നലെ കണ്ടെത്തിയിരുന്നു.

ഇത് രണ്ടാം തവണയാണ് പോക്‌സോ കേസിൽ ഗിരീഷിനെ ശിക്ഷിക്കുന്നത്. ഒരു വർഷം മുമ്പ് മറ്റൊരു കേസിൽ ശിക്ഷിച്ചിരുന്നു. കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് പതിമൂന്നുകാരനെ പീഡ‌ിപ്പിച്ച കേസിൽ ഇപ്പോൾ ശിക്ഷിച്ചിരിക്കുന്നത്.

പ്രതിയുടെ വീടിനോട് ചേർന്നുളള ദേ പ്രാക്ടീസ്, പ്രാക്ടീസ് ടു പെർഫോം എന്ന സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് പതിമൂന്നുകാരനെ പീഡിപ്പിച്ചത്. 2015 മുതൽ 2017 വരെയുള്ള കാലയളവിലെ പീഡനങ്ങളിൽ കുട്ടിയുടെ മാനസികനില ആകെ തകരാറിലായി. പീഡനവിവരം പുറത്ത് പറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതുകൊണ്ട് കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. രോഗം മൂർച്ഛിച്ച കുട്ടിയെ മെഡിക്കൽ കോളേജിലെ സൈക്യാട്രി വാർഡിൽ അഡ്മിറ്റ് ചെയ്തു. ഇവിടെ വച്ചാണ് കുട്ടി ഡോക്ടർമാരോട് വിവരം പറഞ്ഞത്. ഇയാൾ കുട്ടിയെ നിരന്തരം തന്റെ മൊബൈലിലുളള അശ്ലീല ചിത്രങ്ങൾ കാണിച്ചാണ് പീഡിപ്പിച്ചിരുന്നത്.

Comments
error: Content is protected !!