മൂന്ന് ദിവസത്തെ  സന്ദർശനത്തിനായി രാഹുൽ ഗാന്ധി  കേരളത്തിലെത്തി

കണ്ണൂര്‍: മൂന്ന് ദിവസത്തെ  സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം പി  കേരളത്തിലെത്തി. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാഹുൽ ഗാന്ധി വയനാട്ടിലേക്ക് തിരിക്കും. തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറുണ്ടായ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹത്തെയാണ് നിയോ​ഗിച്ചിരിക്കുന്നത്. നേരത്തെ രാഹുൽ ​ഗാന്ധിക്ക് നിശ്ചയിച്ചിരുന്ന സുരക്ഷ വർധിപ്പിക്കാനാണ് തീരുമാനം. 

വ‌യനാട്ടിൽ ഇന്ന് നാല് പരിപാടികളിലാണ് രാഹുൽ ​ഗാന്ധി പങ്കെടുക്കുക. എല്ലാ പരിപാടികളിലും പൊലീസ് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന്  വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും  എംപി ഫണ്ട് അവലോകനയോഗത്തിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് ബഫർസോൺ ഉത്തരവിൽ പ്രതിഷേധിച്ച് ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തോടെ ആദ്യ ദിവസത്തെ പരിപടികൾ അവസാനിക്കും.  എം.പി ഓഫീസ് ആക്രമത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

 

Comments

COMMENTS

error: Content is protected !!