യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നാളെ (ബുധന്‍) കമ്മീഷണർ ഓഫീസ് മാർച്ച്
യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നാളെ (ബുധന്‍) കമ്മീഷണർ ഓഫീസ് മാർച്ച്. മുഖ്യമന്ത്രിക്കെതിരെ കറുത്ത ബനിയനിട്ട് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന് നേരെ കിരാതമായ മര്‍ദ്ദന മുറ പ്രയോഗിച്ച സിഐ ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് 22ന് രാവിലെ 11 മണിക്ക് കോഴിക്കോട് പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് നടത്തുന്നത്.
യുവമോര്‍ച്ച ജില്ലാ കമ്മറ്റിയംഗമായ വൈഷ്ണവേഷിന്‍റെ തലച്ചോറിന് ക്ഷതമേല്‍പിക്കുന്ന തരത്തിലാണ് പോലീസുദ്യോഗസ്ഥന്‍ പെരുമാറിയത്.അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നിട്ടുളളത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്ഥിരം കുറ്റവാളിയെന്ന് വരുത്തിത്തീര്‍ക്കാന്‍ റിപ്പോര്‍ട്ട് നല്‍കി. മജിസ്ട്രേറ്റ് ചേംബറില്‍ രണ്ടാം തവണ ഹാജരാക്കുമ്പോള്‍ കാപ്പ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി കുറ്റം ഏറ്റെടുത്ത് മൊഴി നല്‍കാന്‍ പറഞ്ഞു. കൂടാതെ 332 വകുപ്പും(പോലീസിനെ ഇടിച്ചു പരിക്കല്‍പിച്ചു) ചേര്‍ത്ത് ജാമ്യം നിഷേധിക്കാന്‍ എല്ലാ കുതന്ത്രങ്ങളും നോക്കി.
അഡ്വ.ഷിനോജിന്‍റെ യുക്തിപരമായ ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്. ഒരു രാഷ്ട്രീയ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവമോര്‍ച്ച ജില്ലകമ്മറ്റിയംഗത്തിനോട് വ്യക്തിപരമായി ഇത്ര നീചമായി പെരുമാറിയവര്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അത് ശക്തമായ താക്കീതായി മാറുമെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു.