വിദ്വേഷ പ്രസംഗം: പി സി ജോർജിനെ കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം എല്‍ എ പി സി ജോർജിനെ കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
പുലർച്ചെ വീട്ടിലെത്തിയാണ് പൊലീസ് നടപടി. കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്കാണ് ജോര്‍ജിനെ കൊണ്ടുപോകുന്നത്. ഇന്നലെ തിരുവനന്തപുരം ഫോർട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസിൽ കേസെടുത്തത്. ഡി ജി പി അനിൽകാന്തിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. പി.സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി വൈ എഫ് ഐ ഉൾപ്പെടെ ഡി ജി പിക്ക് പരാതി നൽകിയിരുന്നു.
തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പിസി ജോർജിന്റെ വിവാദ പ്രസംഗം. മുസ്‍ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽനിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോർജ് മുസ്‍ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു.