വെള്ളായണി കാര്‍ഷിക കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി ആക്രമിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ ശക്തമായ വകുപ്പുകള്‍ ചുമത്തി പോലീസ്
വെള്ളായണി കാര്‍ഷിക കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി ആക്രമിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ ശക്തമായ വകുപ്പുകള്‍ ചുമത്തി പോലീസ് എഫ് ഐആര്‍. പ്രതിയായ സഹപാഠി ലോഹിതയ്ക്കെതിരെ ഭീഷണിപ്പെടുത്തുക, ആക്രമിച്ച് പരിക്കേല്‍പ്പിക്കുക, പൊള്ളലേല്‍പ്പിക്കുക തുടങ്ങിയവയുള്‍പ്പെടെ ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലോഹിതയുടെ അതേമുറിയിൽ താമസിച്ചിരുന്ന ദീപിക ആണ് ആക്രമണത്തിനിരയായത്.
ഹോസ്റ്റലില്‍ തുടക്കം മുതല്‍ 49-ാം നമ്പര്‍ മുറിയിലാണ് ഇരുവരുമുണ്ടായിരുന്നത്. കഴിഞ്ഞ 18-നാണ് ദീപികയ്ക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഭയന്നുപോയ ദീപിക ആരോടും വിവരങ്ങള്‍ പറയാതെ നാട്ടിലേക്ക് പോകുകയായിരുന്നു. നാട്ടിലെത്തിയ ദീപിക വീട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞു. അവിടെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ ഹോസ്റ്റലില്‍ വിവരങ്ങള്‍ അറിയിച്ചപ്പോഴാണ് വിവരം മറ്റുള്ളവര്‍ അറിയുന്നതും പോലീസിന് വിവരം കൈമാറുന്നതും. ദീപിക നാട്ടിലേക്ക് പോയതിന് പിന്നാലെ ലോഹിതയും നാട്ടിലേക്ക് പോയിരുന്നു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ലോഹിത ഇപ്പോള്‍ റിമാന്‍ഡിലാണ്.
സ്റ്റീല്‍ പാത്രം ചൂടാക്കി പൊള്ളല്‍ ഏല്‍പ്പിച്ചു. തിളച്ച തക്കാളിക്കറി ദേഹത്തൊഴിച്ച് പൊള്ളിച്ചു. മുഖം പൊള്ളിക്കാനായിരുന്നു ലോഹിത പദ്ധതിയിട്ടിരുന്നത്. ക്രൂദ്ധയായ ലോഹിത വീണ്ടും പാത്രം ചൂടാക്കി ദീപിക ധരിച്ചിരുന്ന ടീ ഷര്‍ട്ട് വലിച്ചുയര്‍ത്തി കഴുത്ത് കുനിച്ച് പിടിച്ച് പുറം ഭാഗം പൊള്ളിക്കുകയായിരുന്നെന്നും എഫ്.ഐ.ആർ പറയുന്നു. പൊള്ളലേറ്റ മുറിവില്‍ മുളക്പൊടി വിതറിയും മര്‍ദ്ദിച്ചും വേദനിപ്പിക്കുകയും ചെയ്തു. ഇനിയും തന്നെ ആക്രമിക്കരുതെന്ന് കാലുപിടിച്ച് അപേക്ഷിച്ചെങ്കിലും ലോഹിത കാലുകൊണ്ട് മുഖത്ത് തൊഴിച്ചു. ഹോസ്റ്റലില്‍ നടന്നത് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.