സംസ്ഥാനം വരള്‍ച്ചയിലേക്ക്; ഓഗസ്റ്റില്‍ മഴ 90% കുറവ്

സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങി രണ്ടരമാസം പിന്നിടുമ്പോഴും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 15 വരെ ലഭിക്കേണ്ടിയിരുന്നത് 1556 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍, ലഭിച്ചതാകട്ടെ 877.1 മില്ലിമീറ്റര്‍ മഴമാത്രം. 44 ശതമാനം കുറവ്.

ജൂണില്‍ 60 ശതമാനം കുറവുരേഖപ്പെടുത്തിയപ്പോള്‍ ജൂലായില്‍ സ്ഥിതി മെച്ചപ്പെട്ടു. ഒന്‍പത് ശതമാനം കുറവു മാത്രമാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലേക്കെത്തുമ്പോള്‍ സ്ഥിതി വീണ്ടും രൂക്ഷമാകുകയാണ്. ഒന്നുമുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ 254.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 25.1 മില്ലിമീറ്റര്‍ മാത്രമാണ്. 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞവര്‍ഷങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമായത് ഓഗസ്റ്റ് ആദ്യ വാരത്തിലായിരുന്നു. നിലവില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അങ്ങനെ പോയാല്‍ വരുംമാസങ്ങളില്‍ സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുമെന്ന് സംസ്ഥാന ദുരന്തനിവാരണവിഭാഗം കാലാവസ്ഥാവിദഗ്ധന്‍ കെ. രാജീവന്‍ പറഞ്ഞു.

Comments

COMMENTS

error: Content is protected !!