സംസ്ഥാനത്ത് ഡിജിറ്റൽ സര്‍വെക്ക് മുന്നോടിയായി സര്‍വെ സഭകൾ സംഘടിപ്പിക്കാനൊരുങ്ങി റവന്യു വകുപ്പ്

സംസ്ഥാനത്ത് സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന ഡിജിറ്റൽ സര്‍വെക്ക് മുന്നോടിയായി സര്‍വെ സഭകൾ സംഘടിപ്പിക്കാനൊരുങ്ങി റവന്യു വകുപ്പ്. ഡിജിറ്റൽ സര്‍വെയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ബോധവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് സര്‍വെ സഭകൾ ഒരുങ്ങുന്നത്.

‘എല്ലാവര്‍ക്കും ഭൂമി’ എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’  എന്ന ആശയം മുൻനിര്‍ത്തിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.  നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഭൂമി ശാസ്ത്രീയമായി അളന്ന് ഭൂരേഖകൾ ഡിജിറ്റലായി സൂക്ഷിക്കും. ഇത്തരത്തിൽ സംസ്ഥാനത്ത് ആകെയുള്ള 1,666 വില്ലേജുകളിൽ  1,550 ഇടത്ത് നാല് വര്‍ഷത്തിനകം സര്‍വെ പൂര്‍ത്തിയാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. ‘എന്‍റെ ഭൂമി‘യെന്ന് പേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പദ്ധതിയെ ആര്‍കെഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 807 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 

തിരുവനന്തപുരം വെളിയൂര്‍ വില്ലേജിലെ തോന്നക്കലിലാണ്  ഉദ്ഘാടനം. ആദ്യം 200 വില്ലേജുകളിൽ സര്‍വെ നടക്കും.  ഒരു വില്ലേജിൽ ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കും. സര്‍വെ സഭകൾക്ക് ക്ലാസെടുക്കാൻ ഒരു വില്ലേജിൽ രണ്ട് ഉദ്യോഗസ്ഥരടക്കം 400 പേര്‍ക്കാണ് പരിശീലനം നൽകുന്നത്. ഡിജിറ്റൽ സർവ്വേ നടപ്പിലാക്കുന്നതിനു വേണ്ടി വകുപ്പിലെ ജീവനക്കാര്‍ക്ക് പുറമേ സാങ്കേതിക പരിജ്ഞാനമുള്ള 1,500 സർവേയർമാരെയും 3,200 സഹായികളെയും താൽക്കാലികമായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌ മുഖാന്തിരം നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Comments

COMMENTS

error: Content is protected !!