സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി

ജനുവരി മൂന്നാം തിയ്യതി കോഴിക്കോട് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി. കലോത്സവത്തിനെത്തുന്ന  എല്ലാവരും മാസ്കും സാനിറ്റൈസറുമുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ജനുവരി 3 ന് രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയർക്ടർ പതാക ഉയർത്തും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ആദ്യ ദിവസം എല്ലാ വേദികളിലും  രാവിലെ 11 മണിക്കും മറ്റുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മണിക്കും മത്സരങ്ങൾ ആരംഭിക്കും. 

കോടതി അപ്പീൽ വിധി ഇല്ലാതെ മൊത്തം 14000 പേർ കലോത്സവത്തിൽ പങ്കെടുക്കും. സംസ്കൃതോത്സവം, അറബിക് കലോത്സവവും ഇതോടൊപ്പം നടക്കും. എ ഗ്രേഡ്കാർക്ക് 1000 രൂപ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകും. അടുത്ത തവണ തുക വര്‍ധിപ്പിക്കും. ജനുവരി 2 ന് മോഡൽ സ്കൂളിൽ രജിസ്ട്രേഷൻ തുടങ്ങും.  ഓരോ ജില്ലക്കും പ്രത്യേക കൗണ്ടർ ഒരുക്കും.  കലാകാരൻമാർക്ക് യാത്രാ സൗകര്യത്തിനായി 30 കലോത്സവ വണ്ടിയും സജീകരിക്കും.  

മത്സര വേദികളിൽ റൂട്ട് മാപ്പ് പ്രദർശിപ്പിക്കും. ഭക്ഷണശാല മലബാർ ക്രിസ്ത്യൻ കോളേജിലാണ് സജീകരിച്ചിട്ടുളളത്. ഒരു സമയം 2000 പേർക്ക് കഴിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. 17000 പേർ ഭക്ഷണത്തിന് ഉണ്ടാകും.  മത്സര ഫലങ്ങൾ വേദിക്ക് അരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഉണ്ടാകും.

കേരളത്തിന് അകത്തും പുറത്തുമുള്ള കുറ്റമറ്റ വിധി കർത്താക്കളായിരിക്കും മത്സരം വിലയിരുത്തുക. പരാതികൾ സ്വാഭാവികമായും ഉണ്ടാകാം. എല്ലാ മത്സരങ്ങളുടേയും വീഡിയോ റെക്കോർഡിങ്ങ് ഉണ്ടാകും. അപ്പീൽ വന്നാൽ സ്വീകരിക്കും. കുട്ടികൾ മത്സരിക്കട്ടെ രക്ഷിതാക്കളും അധ്യാപകരും മത്സരിക്കാതിരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

Comments

COMMENTS

error: Content is protected !!