സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയെത്തുടർന്ന് 48-കാരൻ മരിച്ചു
പേരാമ്പ്ര : കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയെത്തുടർന്ന് 48-കാരൻ മരിച്ചു. നരയംകുളം പുളിയാംപൊയിൽ മീത്തൽ രാജൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ഷൈജുവിനെ (35) കൂരാച്ചുണ്ട് ഇൻസ്പെക്ടർ കെ.പി. സുനിൽകുമാർ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ രാജൻ വീടിനകത്ത് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടൻതന്നെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വയറിലെ അൾസർ പൊട്ടിയതിന്റെ തുടർച്ചയായാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ സൂചന.
ഞായറാഴ്ച പകൽ രാജനും അനുജൻ ഷൈജുവും തമ്മിൽ അടിപിടിനടന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഈ സമയം അച്ഛൻ കേളപ്പനും വീട്ടിലുണ്ടായിരുന്നു. അടിപിടിയെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
കുറ്റകരമായ നരഹത്യയ്ക്കാണ് ഷൈജുവിന്റെ പേരിൽ കേസെടുത്തത്. രാജൻ താമസിക്കുന്ന വീടിന്റെ പറമ്പിൽ തന്നെയാണ് ഷൈജുവും താമസിക്കുന്നത്. രാജനും അച്ഛൻ കേളപ്പനും മാത്രമാണ് രാജന്റെ വീട്ടിൽ താമസം. കേളപ്പൻ സെക്യൂരിറ്റി ജീവനക്കാരനായതിനാൽ രാത്രി വീട്ടിലുണ്ടായിരുന്നില്ല. രാജന്റെ ഭാര്യ അടുത്ത് തന്നെയുള്ള സ്വന്തം വീട്ടിലാണ്. മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് ആറോടെ വീട്ടിലെത്തിച്ച മൃതദേഹം സംസ്കരിച്ചു.