Uncategorized

സാങ്കേതിക സര്‍വകലാശാലയിലെ വി സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തെ അഞ്ചു സര്‍വകലാശാലകളെ ബാധിച്ചേക്കും

സാങ്കേതിക സര്‍വകലാശാലയിലെ വി സി നിയമനം റദ്ദാക്കിയ  സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തെ അഞ്ചു സര്‍വകലാശാലകളെ ബാധിച്ചേക്കും. പാനല്‍ തയ്യാറാക്കുന്നതിനുപകരം ഒറ്റപ്പേരു നിര്‍ദേശിച്ചതാണ് സാങ്കേതിക സര്‍വകലാശാലയിലെ പ്രശ്നം. സുപ്രീംകോടതി ഇതു റദ്ദാക്കിയതോടെ, കണ്ണൂര്‍, കാലടി, ഫിഷറീസ്, എം.ജി , കേരള എന്നീ സര്‍വകലാശാലകളിലെ വി സി  നിയമനങ്ങളും ചോദ്യംചെയ്യപ്പെട്ടേക്കാം. അങ്ങനെവന്നാല്‍ അതും നിയമക്കുരുക്കിലേക്കാണ് നീങ്ങുക.

ഈ നിയമനങ്ങളെല്ലാം യു ജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ പുനഃപരിശോധനയ്ക്കു നടപടിയെടുത്താല്‍ സര്‍ക്കാരും സര്‍വകലാശാലകളും പ്രതിസന്ധിയിലാകും.

വി സി നിയമനത്തിന് മൂന്നുമുതല്‍ അഞ്ചു വരെയുള്ളവരുടെ പാനല്‍ സെര്‍ച്ച് കമ്മിറ്റി നല്‍കണമെന്നാണ് യു ജി സി ചട്ടം. ഈ പാനലില്‍നിന്ന് വി സിയെ ചാന്‍സലറായ ഗവര്‍ണര്‍ നിയമിക്കണം. കണ്ണൂര്‍ വി സിയുടെ ആദ്യനിയമനം പാനലില്‍ നിന്നല്ലെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.

സംസ്‌കൃത സര്‍വകലാശാലയിലെ വി.സി. നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി പാനല്‍ ഒഴിവാക്കിയതിനാല്‍ നിയമനം രണ്ടുമാസം ഗവര്‍ണര്‍ തടഞ്ഞുവെച്ചു. പിന്നീട്, സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വഴങ്ങി. ഫിഷറീസ്, എം.ജി., കേരള സര്‍വകലാശാല വി.സി.മാരെ നിയമിച്ചപ്പോഴും പാനലുണ്ടായില്ല.

കേരള വി സിയുടെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതിനാല്‍ അതിലൊരു പുനഃപരിശോധനയ്ക്കു സാധ്യതയില്ല. മറ്റു വി സിമാരുടെ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ടുതേടാം. സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന ഗവര്‍ണര്‍ മറ്റു സര്‍വകലാശാലകളിലെ നിയമനത്തില്‍ പരിശോധനയ്ക്കു തുനിഞ്ഞാല്‍ വി സിമാരുടെ പദവി ചോദ്യംചെയ്യപ്പെടും. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button