സ്റ്റേഷൻ അതിർത്തി നോക്കാതെ സ്ത്രീകളുടേയും കുട്ടികളുടേയും പരാതി ലഭിച്ചാൽ നടപടി വേണമെന്ന് മുഖ്യമന്ത്രി
സ്ത്രീകളുടേയും കുട്ടികളുടേയും പരാതി ലഭിച്ചാൽ സ്റ്റേഷൻ അതിർത്തി നോക്കാതെ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേഷൻ അതിർത്തി പറഞ്ഞ് ചിലർ പരാതികൾ മടക്കി അയക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ഇതംഗീകരിക്കാൻ ആകില്ല. അതിക്രമങ്ങൾക്ക് വിധേയരാകുന്ന കുട്ടികളുടെ കേസിൽ ബന്ധുക്കളോ പരിചയക്കാരോ ആണ് പ്രതിസ്ഥാനത്തെങ്കിൽ അവരുടെ അറസ്റ്റിന് കാലതാമസം വരുത്തരുത്. ഇരയുടെ പുനരധിവാസം ഉറപ്പാക്കണം.ട്രാൻസ്ജെണ്ടേഴ്സിനോട് മനുഷ്യത്വപരമായി പെരുമാറണം.ഇവര്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ഉറപ്പുവരുത്തണം. വനിതാ ഡെസ്ക് എല്ലാ പൊലീസ് സ്റ്റേഷനിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
മനുഷ്യാവകാശ ലംഘനം, അന്യായ തടങ്കൽ, മൂന്നാംമുറ എന്നിവ അംഗീകരിക്കാൻ ആകില്ല. മുറിവേറ്റവരേയും മദ്യത്തിനും ലഹരിക്കും അടിമയായവരേയും അറസ്റ്റ് ചെയാൽ മെഡിക്കൽ പരിശോധന നടത്തിയശേഷമേ സ്റ്റേഷനിൽ എത്തിക്കാവു. സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സൈബർ കുറ്റാന്വേഷണത്തിൽ വീഴ്ച സംഭവിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിവിൽ പൊലിസുദ്യോഗസ്ഥർ മുതൽ ഡിജിപി വരെ ഉള്ളവർ ക്രിമിനൽ പശ്ചാത്തലമുളളവരിൽ നിന്നും അകലം പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാഫിയ സംഘങ്ങളുമായി പൊലിസുകാർക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട് . ചട്ടം ലംഘിച്ച് ബിസിനസ് ചെയ്യുന്ന പൊലിസുകാർക്കെതിരെ നടപടിയുണ്ടാകും
മതസ്പർദ്ധ വളർത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരം കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ എല്ലാ ഉദ്യോഗസ്ഥർക്കും കൈമാറി.