Uncategorized
സൗമ്യ നിരന്തരം അവഗണിച്ചു; കൊലയ്ക്കു കാരണം പ്രണയപരാജയം: അജാസ്
ആലപ്പുഴ∙ സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസിന്റെ മൊഴി. പ്രണയപരാജയമാണ് കൊലയ്ക്കു കാരണം. തന്നെ സൗമ്യ നിരന്തരം അവഗണിച്ചു. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോളൊഴിച്ചു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി.
[Image: കാര്‍ അജാസിലെത്തിയത് പല കൈമറിഞ്ഞ്; ഉപയോഗിച്ചത് ഉടമയറിയാതെ]
Kerala
ശനിയാഴ്ച വൈകിട്ടാണു നാടിനെ നടുക്കിയ ദുരന്തം നടന്നത്. കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്പാകരനെ (34) സ്കൂട്ടറിൽ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടർന്ന് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വള്ളികുന്നം തെക്കേമുറി ഉപ്പൻവിളയിൽ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലിൽ എൻ.എ.അജാസ് (33) ആണു പ്രതി. 50% പൊള്ളലേറ്റ ഇയാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിൽ സൗമ്യയുടെ മകന്റെയും അമ്മയുടെയും നിർണായക മൊഴികളും പുറത്തു വന്നിരുന്നു. ഒരു വർഷമായി അജാസിൽ നിന്നു സൗമ്യ ആക്രമണം ഭയപ്പെട്ടിരുന്നതായി അമ്മ ഇന്ദിര പറഞ്ഞു. മുൻപും മകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇക്കാര്യം വള്ളികുന്നം എസ് ഐയെ അറിയിച്ചിരുന്നു. അമ്മ കൊല്ലപ്പെട്ടാൽ അജാസ് ആയിരിക്കും ഉത്തരവാദി എന്ന് പറഞ്ഞിരുന്നതായി മകനും പൊലീസിന് മൊഴി നൽകി. സൗമ്യയുടെ പോസ്റ്റുമോർട്ടം നടപടികൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തിമ ഘട്ടത്തിൽ ആണ്.
[Image: 2 കുട്ടികൾ ജനിച്ചതിനു ശേഷം ജോലി നേടി , തികഞ്ഞ കൃത്യനിഷ്ഠ; അഞ്ചാം വർഷിക ദിനത്തിൽ ദാരുണാന്ത്യം]
Local News
2 കുട്ടികൾ ജനിച്ചതിനു ശേഷം ജോലി നേടി , തികഞ്ഞ കൃത്യനിഷ്ഠ; അഞ്ചാം വർഷിക ദിനത്തിൽ ദാരുണാന്ത്യം
വിവാഹം കഴിക്കണം എന്ന അജാസിന്റെ നിരന്തരമായ ആവശ്യം നിഷേധിച്ചതാണ് സൗമ്യയെ കൊലപ്പെടുത്താൻ കാരണമെന്നാണ് കുടുംബം നൽകുന്ന മൊഴി. ഭർത്താവും മൂന്നു കുട്ടികളുമുള്ള സൗമ്യ മറ്റൊരു വിവാഹത്തിന് ഒരുക്കമായിരുന്നില്ല. കടമായി വാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നൽകി സൗഹൃദം പൂർണമായും ഉപേക്ഷിക്കാൻ ആണ് സൗമ്യ തീരുമാനിച്ചത്. രണ്ടാഴ്ച മൂമ്പ് സൗമ്യയും അമ്മയും കൊച്ചിയിൽ പോയി അജാസിന് പണം നൽകി. പക്ഷെ വാങ്ങാൻ പ്രതി കൂട്ടാക്കിയില്ല. ഇരുവരെയും അജാസാണ് കാറിൽ വള്ളികുന്നത്തെ വീട്ടിൽ തിരികെ എത്തിച്ചത്. ഈ സമയങ്ങളിൽ എല്ലാം നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി അമ്മ പറഞ്ഞു.
അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജാസ് ആയിരിക്കും ഉത്തരവാദി എന്ന് പറഞ്ഞിരുന്നതായി മകനും മൊഴി നൽകി. സൗമ്യയുടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും അജാസിൽനിന്നു ഭീഷണി ഉണ്ടായിരുന്നു. ശല്യം സഹിക്കാതെ വന്നതോടെ സൗമ്യ ഫോൺ ബ്ലോക്ക് ചെയ്തു. മറ്റു നമ്പരിൽ നിന്ന് വിളിച്ച് വീണ്ടും ഭീഷണിപ്പെടുത്തി. എന്നാൽ ഭീഷണി ഉള്ള കാര്യം പൊലീസിൽ അറിയിച്ചിരുന്നില്ലെന്ന് വള്ളികുന്നം എസ്ഐ പറഞ്ഞു.
Comments