ഹരിത നേതാക്കൾ ഉറച്ചു തന്നെ. രാഷ്ട്രീയ പാർട്ടികളിൽ പുതു നിര പ്രതീക്ഷ
എംഎസ്‌എഫ് നേതാക്കൾ ലിംഗപരമായ അധിക്ഷേപം നടത്തിയതായുള്ള പരാതി പിൻവലിച്ചില്ല. വനിതാകമീഷന് നൽകിയ പരാതി പിൻവലിക്കാൻ മുസ്ലിംലീഗ് നേതൃത്വം ഉപാധി വെച്ചിരുന്നെങ്കിലും ഹരിത പ്രവർത്തകർ ഉറച്ച നിലപാടിലാണ്.
ആരോപണവിധേയനായ എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസടക്കമുള്ളവർക്കെതിരെ സംഘടനാ നടപടി സ്വീകരിക്കാത്തത് സംഘടനകൾക്ക് അകത്തെ സ്ത്രീ ശാക്തീകരണത്തിനായ് പ്രവർത്തിക്കുന്നവരിൽ ചർച്ചയായിരിക്കയാണ്. ഫേസ്‌ബുക്കിലൂടെ ഖേദം പറയുക എന്നതായിരുന്നു പരാതിക്കിടയാക്കിയ നേതാവ് നവാസിന് ലീഗ് നൽകിയ ‘ശിക്ഷ’. വനിതാ പ്രവർത്തകയുടെ പരാതിയിൽ ആരോപണ വിധോയനായ നേതാവിന് ഉന്നത സ്ഥാനം നൽകി തിരിച്ചു കൊണ്ടു വന്ന ഭരണ പക്ഷ നിലപാടുകൾ വാർത്തയ്ക്ക് ഇടയിലാണ് ഹരിത നേതാക്കളുടെ ഉറച്ച തീരുമാനം വാത്തയാവുന്നത് എന്നതും കൌതുകമാവുകയാണ്.
ഹരിതയുടെ പത്ത് പ്രവർത്തകർ പരാതി പിൻവലിക്കുമെന്ന് ലീഗ് നേതൃത്വം വാർത്താക്കുറിപ്പുമിറക്കി. ആരോപണം ഉന്നയിച്ച ഹരിത പ്രവർത്തകരുമായും ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കളുമായും ചർച്ച ചെയ്‌ത് ലീഗ് പ്രഖ്യാപിച്ച തീരുമാനമാണ് ഹരിത തളളിയിരിക്കുന്നത്.
തുടർ നടപടികൾ ഉന്നതാധികാര സമിതി തീരുമാനിക്കുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. പാർട്ടി തീരുമാനിച്ചിട്ടും ഹരിത അത് പാലിച്ചിട്ടില്ല. ഇക്കാര്യം പരിശോധിക്കുമെന്നും ബഷീർ പറഞ്ഞു.